18 April Thursday

ആസൂത്രകൻ വീട്ടുടമയുടെ കടയിലെ ജീവനക്കാരൻ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

പ്രതി വിമല്‍കുമാര്‍ ബിജെപി സംസ്ഥാന 
പ്രസിഡന്റ് കെ സുരേന്ദ്രനോടൊപ്പം

 ചന്ദ്രന​ഗർ

കൽമണ്ഡപത്തെ കവർച്ചക്കേസിലെ പ്രതികളെ പിടികൂടിയപ്പോൾ വീട്ടുടമ  അൻസാരിയ്‌ക്ക്‌ വിശ്വസിക്കാനായില്ല. ഇദ്ദേഹത്തിന്റെ ഐഎംഎ ജങ്ഷനിലെ ജനസേവന മെഡിക്കൽ ഷോപ്പിലെ ജീവനക്കാരൻ തൗഫീക്കാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന വാർത്തയാണ്‌ അൻസാരിയേയും ഭാര്യ ഷെഫീനയേയും ഞെട്ടിച്ചത്‌.   കവർച്ചയ്‌ക്കുശേഷം അൻസാരിയോടൊപ്പം വീട്ടിലേക്ക് ആദ്യമെത്തിയവരിൽ തൗഫീക്കുമുണ്ടായിരുന്നു. ഷെഫീനയുടെ കെട്ട്‌ അഴിച്ചതും ആശ്വസിപ്പിച്ചതും തൗഫീക്കായിരുന്നു. ഏഴുവർഷമായി ഇവരുടെ കടയിലെ ജീവനക്കാരനാണ്‌. 
കടബാധ്യത തീർക്കാൻ  കവർച്ചയ്‌ക്ക്‌ പദ്ധതിയിട്ടെന്നാണ് തൗഫീക്കിന്റെ   മൊഴി. ഇതിനായി സുഹൃത്തുക്കളായ വിമൽകുമാർ, ബഷീറുദ്ദീൻ എന്നിവരുമായി ആസൂത്രണം ചെയ്തു. സ്വർണം വിൽക്കാൻ വഴിപറഞ്ഞുകൊടുത്തതും സഹായിച്ചതും വിമൽകുമാറാണ്‌. തൗഫീക്ക് നേരിട്ട് എത്തിയാൽ ഷെഫീനയ്ക്ക്  തിരിച്ചറിയും എന്നതിനാലാണ് പകരം ബഷീറുദ്ദീന്റെ പുതുന​ഗരത്തെ സുഹൃത്തിനെ സംഘത്തിൽ ഉൾപ്പെടുത്തിയത്. ഇയാൾ മുമ്പും മോഷണം നടത്തിയിട്ടുണ്ട്‌. നിരവധി കേസുകളിൽ പ്രതിയുമാണ്. 
വീട്ടിലെത്തിയ മൂന്നം​ഗ സംഘം വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാൻ ഷെഫീന അകത്ത് പോയപ്പോൾ ഇവർ വീടിന് അകത്തേക്ക് കയറുകയായിരുന്നു. മുറികൾ പരിശോധിച്ചെങ്കിലും പ്രതീക്ഷിച്ച പണം ലഭിച്ചില്ല. ഇതോടെ വീട്ടിലുണ്ടായിരുന്ന സ്വർണം എടുത്തു. സംഘം കവർച്ച നടത്തുമ്പോൾ തൗഫീക്ക് അൻസാരിക്കൊപ്പം കടയിൽ ജോലി ചെയ്യുകയായിരുന്നു. 
ദിവസങ്ങൾ കഴിഞ്ഞിട്ടും സാധാരണപോലെ തൗഫീക്ക് കടയിൽ ജോലിക്ക് എത്തി. കടയിൽവച്ചാണ് കസബ പൊലീസ് തൗഫീക്കിനെ അറസ്റ്റ് ചെയ്തത്. തൗഫീക്കും മോഷ്ടാക്കളും നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു.  ബിജെപി പുതുന​ഗരം മണ്ഡലം കമ്മിറ്റി അം​ഗമാണ് വിമൽകുമാർ. ബഷീറുദ്ദീൻ എസ്ഡിപിഐ മുൻ യൂണിറ്റ് പ്രസിഡന്റും . പൊതുപ്രവർത്തനം  കൊള്ള നടത്താനുള്ള മറയായിട്ടാണ് ഇരുവരും ഉപയോ​ഗിച്ചിരുന്നത്. 
ആദ്യമായിട്ടാണ് ഇവർ പിടിയിലാകുന്നതെങ്കിലും മുമ്പ് ഇത്തരം കൃത്യം നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top