പാലക്കാട്
ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ബാധിതരെ പ്രവേശിപ്പിച്ചു തുടങ്ങി. 100 കിടക്കയാണ് തയ്യാറാക്കിയത്. ഇരുപതോളം പേരെ ആദ്യ ദിവസം പ്രവേശിപ്പിച്ചു.
ജില്ലാ ആശുപത്രിയിൽനിന്ന് റഫർ ചെയ്യുന്ന എ വിഭാഗത്തിൽപ്പെടുന്ന രോഗികളും ചെമ്പൈ സംഗീത കോളേജിൽ പ്രവർത്തിക്കുന്ന ഡിസ്‌ട്രിക്ട് പ്രോഗ്രാം മാനേജ്‌മെന്റ് ആൻഡ് സപ്പോർട്ടിങ് യൂണിറ്റിൽ (ഡിപിഎംഎസ്‌യു) നിന്ന് റഫർ ചെയ്യുന്നവരെയുമാണ് പ്രവേശിപ്പിക്കുക. വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കാൻ സൗകര്യമില്ലാത്തവരെയാണ് ഡിപിഎംഎസ്‌യുവിൽ രജിസ്‌റ്റർ ചെയ്‌ത് മെഡിക്കൽ കോളേജിലേക്ക് വിടുക.
മെഡിക്കൽ കോളേജിലെ നാല് ഡോക്ടർ, എട്ട് നഴ്‌സിങ് ഓഫീസർമാർ, എട്ട് ശുചീകരണ ജീവനക്കാർ എന്നിവരുടെ സേവനം ഉറപ്പാക്കി. പ്രതിദിന രോഗികൾ 2000 ൽ എത്തിയ സാഹചര്യത്തിൽ കഞ്ചിക്കോട് കിൻഫ്ര വെള്ളിയാഴ്‌ച തുറക്കും. ഇവിടെ 250 കിടക്ക സജ്ജീകരിച്ചു. 800 കിടക്കയ്‌ക്കുള്ള സൗകര്യം കിൻഫ്രയിലുണ്ട്. വരും ദിവസങ്ങളിൽ ജീവനക്കാരെ നിയമിക്കുന്നതിനനുസരിച്ച് ഇവിടെ കൂടുതൽ രോഗികളെ പ്രവേശിപ്പിക്കും.
പ്ലാച്ചിമട കോവിഡ് ചികിത്സാ കേന്ദ്രവും സജ്ജമാണ്. അടിയന്തര സാഹചര്യം വന്നാൽ ഉടൻ ജീവനക്കാരെ നിയമിച്ച് തുറക്കും.
പോസിറ്റീവ് ആകുന്നവരിൽ ഭൂരിഭാഗവും വീടുകളിൽ തന്നെ സ്വയം നിരീക്ഷണത്തിലിരിക്കുന്നതിനാൽ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ ഉൾക്കൊള്ളാവുന്ന രോഗികളേയുള്ളൂ. എന്നാൽ അതിതീവ്ര വ്യാപനത്തിനുള്ള സാധ്യത കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് ജാഗ്രത പുലർത്തുന്നുണ്ട്. ആവശ്യം വന്നാൽ ഉപയോഗിക്കാനുള്ള ഓക്‌സിജനും നിലവിൽ ജില്ലയിലെ ആശുപത്രികളിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..