പാലക്കാട്
കൊലപാതകക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഷൈജുവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം അഴുകിയ നിലയിൽ വീട്ടിനുള്ളിൽ. മാത്തൂർ കൂമൻകാട്ടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയ്‌ക്കുശേഷമേ മൃതദേഹം ആരുടേതെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് പൊലീസ് പറഞ്ഞു. തൂങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
2019 ഫെബ്രുവരിയിൽ മാത്തൂരിലെ വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷൈജു. 2019 ജൂണിൽ ജാമ്യത്തിൽ ഇറങ്ങി. തുടർന്ന് ഇയാളെ ആരും കണ്ടിരുന്നില്ല.
ഷൈജു കേസിൽ പ്രതിയായതോടെ അമ്മ ചെന്നൈയിൽ ജോലിയുള്ള മുത്ത മകന്റെ ഒപ്പം താമസം മാറി. വ്യാഴാഴ്ച ചെന്നൈയിൽനിന്ന് അമ്മയും സഹോദരനും തിരികെയെത്തിയപ്പോൾ വീട് അകത്തുനിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിക്കുള്ളിൽ നിലത്ത് മൃതദേഹം കണ്ടത്. തല ഉടലിൽനിന്ന് വേർപെട്ട മൃതദേഹം പൂർണമായി ദ്രവിച്ച നിലയിലാണ്. ഉത്തരത്തിൽ കുരുക്കിട്ട നിലയിൽ സാരിയും കണ്ടെത്തി.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷൈജുവിന്റെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യംചെയ്യും. പോസ്റ്റ്‌മോർട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..