പാലക്കാട്
ഒന്നരവർഷത്തിനുശേഷം കുട്ടികളെ വരവേൽക്കാൻ സ്‌കൂൾ ഒരുങ്ങുകയാണ്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നയുടൻ ജില്ലയിൽ ഒരുക്കം തുടങ്ങി. സ്‌കൂളും പരിസരവും ശുചീകരിക്കാൻ തുടങ്ങി. ഇതിനുശേഷം ക്ലാസ് മുറികൾ അണുവിമുക്തമാക്കും. ജില്ലയിൽ വിവിധ സംഘടനകളാണ് വൃത്തിയാക്കാൻ നേതൃത്വം നൽകുന്നത്. കെഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ ശുചീകരണയജ്ഞം കുഴൽമന്ദം പല്ലഞ്ചാത്തനൂർ ഗവ. എൽപി സ്‌കൂളിൽ തുടങ്ങി. വരുംദിവസങ്ങളിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ, വിവിധ സന്നദ്ധസംഘടനകൾ എന്നിവയുടെ പ്രവർത്തകർ ശുചീകരണത്തിനിറങ്ങും. ഒക്ടോബറോടെ അധ്യാപകർ മുഴുവൻ സമയവും ശുചീകരണത്തിനിറങ്ങും.
പല സ്‌കൂളുകളുടെയും മൈതാനങ്ങൾ കാടുപിടിച്ചു. ഇത് വൃത്തിയാക്കുകയെന്നത് ശ്രമകരമാണ്. ചില സ്‌കൂളുകൾ കോവിഡ് ചികിത്സാകേന്ദ്രങ്ങളാണ്. സെപ്‌തംബർ അവസാനം രോഗികളെ ആശുപത്രികളിലേക്ക് മാറ്റും. ഒക്ടോബർ നാലിന് തുറക്കുന്ന കോളേജുകളിൽ ശുചീകരണം പൂർത്തിയായി. സ്‌കൂൾ തുറക്കുന്ന സന്തോഷത്തിലാണ് വിദ്യാർഥികളും അധ്യാപകർ. എന്നാൽ കുട്ടികൾക്ക് പുസ്തകം, ബാഗ്, യൂണിഫോം എന്നിവ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് രക്ഷിതാക്കൾ. കൂട്ടുകാരെ നേരിൽ കാണാൻ കഴിയുമെന്ന സന്തോഷത്തിലാണ് കുട്ടികൾ.
ഒന്നിച്ച് കളിക്കാലോ
ഫോണിൽകൂടി മാത്രമാണ് ഇപ്പോൾ കൂട്ടുകാരെ കാണുന്നത്. സ്‌കൂൾ തുറക്കുന്നതോടെ ഒന്നിച്ചു കളിക്കാനും ഇരിക്കാനും കഴിയുമെന്ന സന്തോഷമുണ്ട്.
എസ് അലോഷി
(ഒന്നാംക്ലാസ്, സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്‌കൂൾ, മുട്ടിക്കുളങ്ങര)
വീട്ടിലിരുന്ന് മടുത്തു
വീട്ടിലിരുന്ന് ശരിക്കും മടുത്തു. ഓൺലൈൻ ക്ലാസിനെക്കാൾ നല്ലത് നേരിട്ടുള്ള ക്ലാസാണ്. അവിടെ കിട്ടുന്ന രസമൊന്നും മൊബൈൽ ക്ലാസിൽ കിട്ടില്ല.
എം വി അമർനാഥ്
(ഒമ്പതാംക്ലാസ്, എംഎൻകെഎം ജിഎച്ച്എസ്എസ്, പുലാപ്പറ്റ)
അധ്യാപകരെ കാണാം
ഫോണിലൂടെയാണ് ക്ലാസ് ടീച്ചറെയടക്കം കാണുന്നത്. ഇതിൽ വലിയ സങ്കടമുണ്ട്. ഇവരെ നേരിൽ കാണാൻ കഴിയുന്നതിന്റെ സന്തോഷമുണ്ട്. പാട്ടും കളികളുമായി അടിച്ച് പൊളിക്കാം.
അനുശ്രീ ചോഴിയത്ത്
(മൂന്നാം ക്ലാസ്, സെന്റ് ഡോമനിക് സ്കൂൾ,ശ്രീകൃഷ്ണപുരം )
തുറക്കാൻ കാത്തിരിക്കുന്നു
സ്‌കൂളൊന്ന് തുറക്കാൻ കാത്തിരിക്കുകയാണ്. ഗൂഗിൾ മീറ്റിലൂടെയും വാട്‌സാപ്പിലൂടെയും എല്ലാ ദിവസവും കുട്ടികളെ കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും നേരിട്ട് കണ്ട് പഠിപ്പിക്കുന്നതിന്റെ സന്തോഷം മറ്റേതുവിധത്തിലും കിട്ടില്ല. ഡിജിറ്റൽ ക്ലാസിന്റെ ഭാഗമായി പഠനോപകരങ്ങൾ ലഭ്യമായിട്ടുണ്ട്. അതുകൂടി ഉപയോഗിച്ച് മെച്ചപ്പെട്ട അധ്യാപനം സാധ്യമാകും.
ഓൺലൈനിൽ ക്ലാസ് നടത്തുമ്പോൾ ഫോണുണ്ടെങ്കിലും ഇന്റർനെറ്റിന്റെയും നെറ്റ്‌വർക്കിന്റെയുമൊക്കെ പ്രശ്‌നം കാരണം പല കുട്ടികൾക്കും പങ്കെടുക്കാൻ സാധിക്കാറില്ല. സ്‌കൂൾ തുറക്കുന്നതോടെ എല്ലാവർക്കും ഒരുപോലെ വിദ്യാഭ്യാസം ലഭ്യമാക്കാൻ സാധിക്കും. കോവിഡ്‌കാലത്ത് സ്‌കൂൾ തുറക്കുന്നത് റിസ്‌ക്കാണെങ്കിലും അത് ഏറ്റെടുക്കുന്നു.
എം എ ആശ
(അധ്യാപിക, സെന്റ് മേരീസ് എൽപിഎസ് അച്ചനാംകുന്ന്, കൊല്ലങ്കോട്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..