കഞ്ചിക്കോട്
രാജ്യരക്ഷാ സ്ഥാപനമായ ബെമൽ വിൽക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ ബെമൽ എംപ്ലോയീസ് അസോസിയേഷൻ ജില്ലയിൽ നടത്തുന്ന രണ്ട് ദിവസത്തെ ജനകീയ വോട്ടെടുപ്പിൽ ഒന്നാം ദിവസം ആയിരം വോട്ട് രേഖപ്പെടുത്തി. അനിശ്ചിതകാല തൊഴിലാളി സമരം 500 ദിവസം പൂർത്തിയാകുമ്പോഴും മോദി സർക്കാർ വിൽപ്പനയിൽനിന്ന് പിൻമാറാതെ മുന്നോട്ട് പോകുകയാണ്.ഇതിന് എതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് തൊഴിലാളികൾ ജനകീയ വോട്ടെടുപ്പ് നടത്താൻ തീരുമാനിച്ചത്.
പട്ടാള വാഹനങ്ങളും യുദ്ധോപകരണ വാഹിനികളും നിർമിക്കുന്ന ബെമൽ കേന്ദ്ര സർക്കാർ വിൽക്കരുതെന്ന് ആവശ്യപ്പെട്ട് വോട്ട് ചെയ്യുന്നത് ദേശാഭിമാനപരമാണെന്ന് ജനകീയ വോട്ടെടുപ്പിൽ പങ്കെടുത്ത് ജനങ്ങൾ ഒറ്റക്കെട്ടായി പ്രതികരിച്ചു.ആദ്യ ദിവസത്തെ ജനകീയ വോട്ടെടുപ്പ് സിവിൽ സ്റ്റേഷന് മുന്നിൽ സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു.
സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എസ് ബി രാജു അധ്യക്ഷനായി. ബെമൽ എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് ഗിരീഷ്, വർക്കിങ് പ്രസിഡന്റ് എസ് വസന്തകുമാർ എന്നിവർ സംസാരിച്ചു. ഉച്ചയ്ക്ക് ശേഷം സ്റ്റേഡിയം ബസ് സ്റ്റാൻഡിലായിരുന്നു വോട്ടെടുപ്പ്. വെള്ളി കഞ്ചിക്കോട് സത്രപ്പടി, ഹെഡ് പോസ്റ്റോഫീസ്, ഒലവക്കോട് റെയിൽവേസ്റ്റേഷൻ എന്നിവിടങ്ങളിൽ ജനകീയ വോട്ടെടുപ്പ് തുടരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..