പാലക്കാട്
ആദായ വിൽപ്പനയിലൂടെ നരേന്ദ്ര മോദി ഇന്ത്യയെ വിറ്റുതുലയ്ക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ -‘ഫ്രീഡം സ്‌ട്രീറ്റ്’ കോട്ടമൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ ഒരു കടയായാണ് കേന്ദ്രവും നരേന്ദ്രമോദിയും കാണുന്നത്.
കട പൂട്ടുന്നതിനുമുമ്പ് ആദായ വിൽപ്പന നടത്തുംപോലെ രാജ്യത്തിന്റെ പൊതുസ്വത്ത് വിറ്റുതുലയ്ക്കുകയാണ് കേന്ദ്രം. സാമ്പത്തിക ചൂഷണത്തിൽ അദാനിയെ അമിതമായി പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്രം. തിരുവനന്തപുരം വിമാനത്താവളംപോലും അദാനിക്ക് കൊടുത്തത് ഇതിന്റെ അവസാന ഉദാഹരണമാണ്.
രാജ്യത്ത് പട്ടിണി വർധിക്കുന്നതിനൊപ്പം കുത്തകകളുടെ വരുമാനവും കൂടുന്നുണ്ട്. നരേന്ദ്രമോദിയുടെ ഭരണത്തിൻ കീഴിൽ സുപ്രീംകോടതിയിലെ ജഡ്ജിമാരെല്ലാം മോദിയെ സംരക്ഷിക്കുംവിധത്തിലാണോ വിധിയെഴുതേണ്ടത്.
ഭരണഘടനാ സംരക്ഷണച്ചുമതലയുള്ള ജോലി ഏൽപ്പിച്ചിരിക്കുന്നത് സുപ്രീംകോടതിയെയാണ്. എന്നാൽ ഏൽപ്പിച്ച ജോലി ചെയ്യുന്നുണ്ടോ നിങ്ങൾ? മതം മാനദണ്ഡമാക്കിക്കൊണ്ടുള്ള പൗരത്വ നിയമഭേദഗതി ഒറ്റനോട്ടത്തിൽത്തന്നെ ഭരണഘടനാ വിരുദ്ധമാണ്. ഇതുസംബന്ധിച്ച പരാതി എത്ര വർഷമായി പരിഗണിക്കാതെ നീട്ടിവച്ചിരിക്കുന്നു.
ഗുജറാത്ത് കൂട്ടക്കൊലയിലെ ഇരകൾക്ക് നീതികിട്ടാൻ കോടതിവാതിൽ മുട്ടിയവരാണ് ആർ ബി ശ്രീകുമാറും തീസ്ത സെതൽവാദും. ഇരുവരും ജയിലിലായി. ഇവർക്കെതിരെയുള്ള വിധി സുപ്രീംകോടതിക്ക് അപമാനമാണ്. രാജ്യം അപകടകരമായ അവസ്ഥയിലേക്കാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെ പിച്ചിച്ചീന്താമെന്ന് ബിജെപിക്ക് കാണിച്ചുകൊടുത്തത് ഇന്ദിരാ ഗാന്ധിയാണ്. കോൺഗ്രസും ഗീബൽസുമെല്ലാം പറഞ്ഞ കള്ളങ്ങളും മോഹനവാഗ്ദാനങ്ങളുമെല്ലാം നരേന്ദ്രമോദിയുടെ ബിജെപിയുടെ മുന്നിൽ അടിയറ പറഞ്ഞു. കള്ളവാഗ്ദാനങ്ങൾ മാത്രം നൽകി ജനങ്ങളെ പറ്റിക്കുന്ന സംവിധാനമായി കേന്ദ്രം മാറിയെന്നും എം എ ബേബി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..