പാലക്കാട്
മണ്ണാർക്കാട് കല്ലാങ്കുഴിയിൽ സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവർത്തകരായ സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസിൽ തിങ്കളാഴ്‌ച കോടതി ശിക്ഷ വിധിക്കും. ലീഗ് നേതാവ് ഉൾപ്പെടെ 25 പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമം 302 വകുപ്പ് പ്രകാരമാണ് കുറ്റം ചുമത്തിയത്. ജീവപര്യന്തം മുതൽ വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണ്.
തടവാണെങ്കിൽ ഒപ്പം പിഴയും വിധിക്കാം. മുഴുവൻ പേർക്കും ജീവപര്യന്തം ലഭിക്കുകയാണെങ്കിൽ സംസ്ഥാനത്തുതന്നെ ഒരു കേസിൽ ഇത്രയധികം പേർക്ക് ജീവപര്യന്തം ശിക്ഷ കിട്ടുന്ന ആദ്യ കേസാകും. പാലക്കാട് അഡീഷണൽ ഡിസ്‌ട്രിക്ട് ആൻഡ് സെഷൻസ് നാലാം നമ്പർ അതിവേഗ കോടതി ജഡ്‌ജി ടി എച്ച് രജിതയാണ് കേസ് പരിഗണിക്കുന്നത്.
2013 നവംബർ 20ന് രാത്രി ഒമ്പതിനാണ് കല്ലാങ്കുഴി പള്ളത്ത് വീട്ടിൽ കുഞ്ഞിഹംസ (48), സഹോദരൻ നൂറുദ്ദീൻ (42) എന്നിവരെ ലീഗുകാർ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിൽനിന്ന് ഇവരുടെ സഹോദരൻ കുഞ്ഞുമുഹമ്മദ് (66) തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടിരുന്നു.
ലീഗ് നേതാവ് ഉൾപ്പടെയുള്ളവർ പ്രതിയായ കേസ് കുടുംബ പ്രശ്‌നമാണെന്ന് വരുത്തിത്തീർക്കാൻ മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ശ്രമിച്ചിരുന്നു. പ്രതികളെ പിടികൂടുന്നതിൽ ഉൾപ്പെടെ ഗുരുതര വീഴ്‌ച വരുത്തി. നിയമസഭയ്‌ക്കകത്തും പുറത്തും സിപിഐ എം നടത്തിയ പ്രതിഷേധത്തെത്തുടർന്നാണ് പ്രതികളെ പിടികൂടിയത്.
കല്ലാങ്കുഴി പള്ളിയിൽ ലീഗിന്റെ പൊതുയോഗങ്ങൾ നടത്തരുതെന്ന് ആവശ്യപ്പെട്ട് കുഞ്ഞിഹംസ ഹൈക്കോടതിയിൽനിന്ന് ഉത്തരവ് വാങ്ങിയെടുത്തതും ലീഗിന്റെ സ്വാധീന മേഖലയിൽ ഡിവൈഎഫ്‌ഐ യൂണിറ്റ് ആരംഭിച്ചതുമാണ് കൊലപാതകത്തിന് കാരണം. എന്നാൽ കുടുംബപ്രശ്‌നമാണെന്ന് വരുത്താനായിരുന്നു ലീഗ് ശ്രമം. പ്രതികളിൽ ഒരാൾക്കുപോലും മരിച്ചവരുമായി ബന്ധമില്ലെന്ന് പിന്നീട് വ്യക്തമായി. സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ലീഗ് നേതാക്കളും പ്രതികളും പലതവണ ശ്രമിച്ചിരുന്നു. കേസിൽ ആകെ 27 പ്രതികളാണുള്ളത്. പ്രതിയായിരുന്ന ഹംസപ്പ വിചാരണയ്‌ക്കിടെ മരിച്ചു. മറ്റൊരു പ്രതിക്ക് സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ കോടതിയാണ് കേസ് പരിഗണിക്കുന്നത്.
പ്രതികൾ
കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ലീഗ് നേതാവുമായ സി എം സിദ്ദീഖ്, ലീഗ് പ്രവർത്തകരായ നൗഷാദ് (പാണ്ടി നൗഷാദ്), നിജാസ്, ഷമീം, സലാഹുദ്ദീൻ, ഷമീർ, കഞ്ഞിച്ചാലിൽ സുലൈമാൻ, അമീർ, അബ്ദുൾ ജലീൽ, റഷീദ് (ബാപ്പുട്ടി), ഇസ്മയിൽ (ഇപ്പായി), പാലക്കാപറമ്പിൽ സുലൈമാൻ, ഷിഹാബ്, മുസ്തഫ, നാസർ, ഹംസ (ഇക്കാപ്പ), ഫാസിൽ, സലീം, സെയ്‌താലി, താജുദ്ദീൻ, ഷഹീർ, ഫാസിൽ, അംജാദ്, മുഹമ്മദ് മുബ്‌ഷീർ, മുഹമ്മദ് മുഹ്‌സിൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..