പാലക്കാട്
പാലക്കാട്, പറളി റെയിൽവേ സ്റ്റേഷനുകളിൽനിന്നായി 10 ലക്ഷംരൂപ വിലവരുന്ന കഞ്ചാവ് പിടിച്ചു. ബംഗാൾ സ്വദേശി മോഫുജുൽ മൊല്ലയെ(47) അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 19.2 കിലോ കഞ്ചാവാണ് രണ്ടിടത്തുനിന്നുമായി പിടിച്ചെടുത്തത്. പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്‍സൈസ് റേഞ്ചും സംയുക്തമായാണ് പരിശോധന നടത്തിയത്.
പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് 16.1 കിലോ കഞ്ചാവാണ് കണ്ടെത്തിയത്. ദിബ്രുഗഡ്–-- കന്യാകുമാരി വിവേക് എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ ഉടമസ്ഥനില്ലാത്ത ബാഗിലായിരുന്നു കഞ്ചാവ്. പരിശോധന ഭയന്ന് ബാഗ് ഉപേക്ഷിച്ച് പോയെന്നാണ് നിഗമനം.
പറളി റെയിൽവേ സ്റ്റേഷനിൽ പിടിയിലായ ബംഗാൾ സ്വദേശിയുടെ കൈവശം 3.1 കിലോ കഞ്ചാവാണ് ഉണ്ടായിരുന്നത്. ആർപിഎഫ് സിഐ എൻ കേശവദാസ്, എസ്ഐമാരായ എ പി ദീപക്, എ പി അജിത് അശോക്, അസി. എക്‍സൈസ് ഇൻസ്‌പെക്ടർ സയ്യിദ് മുഹമ്മദ്, ആർപിഎഫ് എഎസ്ഐ കെ സജു, ഹെഡ് കോൺസ്റ്റബിൾ ഒ കെ അജീഷ്, കോൺസ്റ്റബിൾ അബ്ദുൾ സത്താർ, എക്‍സൈസ് പ്രിവന്റീവ് ഓഫീസർ മുഹമ്മദ് റിയാസ്, സിഇഒമാരായ എൻ രജിത്, കെ ശ്രീകുമാർ, ടി വിഷ്ണു എന്നിവരാണ് പാലക്കാട്ട് പരിശോധന നടത്തിയത്.
എക്‍സൈസ് ഇൻസ്‌പെക്ടർ വി ബാലസുബ്രഹ്മണ്യം, അസി.എക്‍സൈസ് ഇൻസ്‌പെക്ടർ വി സജീവ്, പ്രിവന്റീവ് ഓഫീസർമാരായ രാജേഷ്‌കുമാർ, കെ പി അനീഷ്, സിഇഒമാരായ ടി സുജീഷ്, ആർ സുഭാഷ്, യാസർ അറാഫത്ത്, കെ അജിത, പി ലിസി എന്നിവരടങ്ങുന്ന സംഘമാണ് പറളിയിൽ പരിശോധന നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..