ആലത്തൂർ
യുവതിയെ പട്ടാപകൽ വീട്ടിൽക്കയറി കഴുത്തുഞെരിച്ചുകൊന്നു. ചിറ്റിലഞ്ചേരി കോന്നല്ലൂർ ശിവദാസന്റെയും ഗീതയുടെയും ഏക മകൾ സൂര്യപ്രിയയാണ് (24) കൊല്ലപ്പെട്ടത്. പ്രതി അഞ്ചുമൂർത്തി മംഗലം അണക്കപ്പാറ പയ്യകുണ്ട് വീട്ടിൽ സുജീഷ് (24) ആലത്തൂർ പൊലീസിൽ കീഴടങ്ങി. സൗഹൃദത്തിലുണ്ടായ വിള്ളലിനെ തുടർന്നാണ് കൊലപാതകമെന്ന് പ്രതി പൊലീസിന് മൊഴി നൽകി. ഡിവൈഎഫ്ഐ ആലത്തൂർ ബ്ലോക്ക് കമ്മിറ്റി അംഗവും ചിറ്റിലഞ്ചേരി മേഖല വൈസ് പ്രസിഡന്റും സിപിഐ എം അംഗവുമാണ് സൂര്യപ്രിയ. ബുധൻ പകൽ 11 ഓടെയാണ് കൊലപാതകം. രക്ഷിതാക്കൾ ഇല്ലെന്ന് ഉറപ്പാക്കി സുഹൃത്തായ സുജീഷ് രാവിലെ സൂര്യപ്രിയയുടെ വീട്ടിലെത്തി. തോർത്തുപയോഗിച്ച് കിടപ്പുമുറിയിൽ വച്ച് കഴുത്തുഞെരിച്ച് കൊന്നശേഷം സൂര്യപ്രിയയുടെ മൊബൈൽ ഫോണുമായാണ് പ്രതി ആലത്തൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
പൊലീസ് സ്ഥലത്തെത്തിയപ്പോഴാണ് നാട്ടുകാർ വിവരമറിഞ്ഞത്. ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ്, ആലത്തൂർ ഡിവൈഎസ്‌പി എ അശോകൻ, ആലത്തൂർ സിഐ ടി എൻ ഉണ്ണിക്കൃഷ്ണൻ, വടക്കഞ്ചേരി സിഐ എ ആദംഖാൻ, എസ്ഐ എം ആർ അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും ഫോറൻസിക് സംഘവും സ്ഥലം പരിശോധിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
തമിഴ്‌നാട് കരൂരിൽ ഈന്തപ്പഴ കമ്പിനിയിൽ ജീവനക്കാരനാണ് സുജീഷ്. ഡിവൈഎഫ്‌ഐ കോന്നല്ലൂർ യൂണിറ്റ് സെക്രട്ടറി, സിപിഐ എം കൈതോണ്ട ബ്രാഞ്ചംഗം, മേലാർകോട് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് അംഗം എന്നീ നിലകളിൽ നാട്ടിൽ പൊതുപ്രവർത്തനത്തിൽ സജീവമാണ് സൂര്യപ്രിയ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..