പാലക്കാട്
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 28 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള പ്രചാരണം മുറുകി. ജില്ലാ പഞ്ചായത്ത് ആലത്തൂർ 19ാം ഡിവിഷനിലേക്കും തൃത്താല പഞ്ചായത്തിലെ രണ്ടാം വാർഡ് വി കെ കടവ്, ആനക്കരയിലെ വാർഡ് ഏഴ് മലമക്കാവ്, കടമ്പഴിപ്പുറത്തെ 17–-ാം വാർഡ് പാട്ടിമല, വെള്ളിനേഴിയിലെ ഒന്നാം വാർഡ് കാന്തള്ളൂർ എന്നിവിടങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ്.
ജില്ലാ പഞ്ചായത്ത് ആലത്തൂർ ഡിവിഷനിൽ എൽഡിഎഫ് അംഗം കെ വി ശ്രീധരന്റെയും വി കെ കടവിൽ എൽഡിഎഫ് സ്വതന്ത്രൻ ഇ വി അലിയുടെയും മലമക്കാവിൽ യുഡിഎഫ് അംഗം സി പി ശ്രീകണ്‌ഠന്റെയും പാട്ടിമലയിൽ സിപിഐ എം അംഗം ഇ ശങ്കുവിന്റെയും നിര്യാണത്തെ തുടർന്നും വെള്ളിനേഴി പഞ്ചായത്തിലെ കാന്തള്ളൂർ വാർഡിൽ സിപിഐ എം അംഗം എം സുമയുടെ രാജിയെ തുടർന്നുമാണ് ഉപതെരഞ്ഞെടുപ്പ്.
ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ 59,563 വോട്ട് പോൾ ചെയ്‌തതിൽ 28,979 വോട്ട് നേടി 9219 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫിലെ കെ വി ശ്രീധരൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. യുഡിഎഫിലെ അംബുജാക്ഷൻ -19760 വോട്ടും ബിജെപിയിലെ ശശിധരൻ 7760 വോട്ടും നേടി.
തൃത്താല പഞ്ചായത്തിലെ വി കെ കടവ് വാർഡിൽ എൽഡിഎഫ് സ്വതന്ത്രൻ ഇ വി അലി 33 വോട്ടിനാണ് വിജയിച്ചത്. 539 വോട്ട് നേടി. യുഡിഎഫ് സ്ഥാനാർഥി ഷാ എം മരയ്‌ക്കാരെ(506 വോട്ട്)യാണ് പരാജയപ്പെടുത്തിയത്. ബിജെപി സ്ഥാനാർഥി സനലിന് ലഭിച്ചത് 66 വോട്ട് മാത്രം. ആനക്കര പഞ്ചായത്തിലെ മലമക്കാവിൽ യുഡിഎഫിലെ സി പി ശ്രീകണ്‌ഠൻ 85 വോട്ടിനാണ് വിജയിച്ചത്. ശ്രീകണ്‌ഠൻ 490 വോട്ടും എൽഡിഎഫിലെ ടി കെ രാധാകൃഷ്‌ണൻ 405 വോട്ടും നേടി. ബിജെപിയിലെ കെ ബി അശോക രാജന് ലഭിച്ചത് 184 വോട്ട്.
കടമ്പഴിപ്പുറം പഞ്ചായത്തിലെ പാട്ടിമല വാർഡിൽ സിപിഐ എം സ്ഥാനാർഥി ഇ ശങ്കു 142 വോട്ടിനാണ് ജയിച്ചത്.
ആകെ പോൾ ചെയ്‌ത 1072 വോട്ടിൽ സിപിഐ എമ്മിലെ ശങ്കുവിന് 482 വോട്ടും യുഡിഎഫിലെ പ്രദീപന് 250 വോട്ടും ബിജെപിയിലെ ബാബു വെക്കേക്കരയ്‌ക്ക് 340 വോട്ടും ലഭിച്ചു. വെള്ളിനേഴി പഞ്ചായത്തിൽ കാന്തള്ളൂർ വാർഡിൽ എൽഡിഎഫിലെ സുമ 233 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ആകെ പോൾ ചെയ്‌ത 1000 വോട്ടിൽ 604 വോട്ട് എൽഡിഎഫ് നേടി. യുഡിഎഫിലെ പുഷ്‌പമണിക്ക് 371 വോട്ടാണ് ലഭിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..