മലപ്പുറം
മണിചെയിൻ മാതൃകയിൽ കേരളം, തമിഴ്‌നാട്, ബംഗാൾ സംസ്ഥാനങ്ങളിൽനിന്ന് 50 കോടിയോളം രൂപ തട്ടിയ കേസിൽ സംഘത്തലവൻ അറസ്‌റ്റിൽ. പട്ടാമ്പി തിരുമിറ്റക്കോട് കള്ളിയത്ത് രതീഷാ (രതീഷ്ചന്ദ്ര–-43)ണ് പിടിയിലായത്. ഒളിവിൽകഴിയുകയായിരുന്ന ഇയാളെ കോഴിക്കോട്ടെ ഫ്ലാറ്റിൽനിന്നാണ് പ്രത്യേക അന്വേഷകസംഘം പിടികൂടിയത്. രതീഷിന്റെ കൂട്ടാളി തൃശൂർ സ്വദേശി ഈട്ടോളി ബാബുവിനെ ചൊവ്വാഴ്‌ച അറസ്‌റ്റുചെയ്‌തിരുന്നു.
■ 11,250 രൂപ അടച്ചാൽ
2 വർഷംകൊണ്ട് ലക്ഷങ്ങൾ
കൊണ്ടോട്ടി മുസ്ല്യാരങ്ങാടി സ്വദേശിയുടെ പരാതിയിലെ അന്വേഷണത്തിലാണ് തട്ടിപ്പുസംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്. ഇദ്ദേഹത്തിൽനിന്ന് 23 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. രതീഷ് ചന്ദ്രയും ബാബുവും ചേർന്ന് 2020 ഒക്ടോബർ 15നാണ് തൃശൂരും കോഴിക്കോടും കേന്ദ്രീകരിച്ച് ആർ വൺ ഇൻഫോ ട്രേഡ് പ്രൈവറ്റ് എന്ന സ്ഥാപനം തുടങ്ങിയത്. മൾട്ടിലെവൽ ബിസിനസ് നടത്തുന്ന ചിലരെയും കൂടെക്കൂട്ടി. നല്ല ശമ്പളം നൽകി എല്ലാ ജില്ലകളിലും എക്‌സിക്യൂട്ടീവുമാരെ നിയമിച്ചു.11,250 രൂപ അടച്ചുചേരുന്ന ഒരാൾക്ക് ആറുമാസംകഴിഞ്ഞ് രണ്ടുവർഷത്തിനുള്ളിൽ 10 തവണയായി 2.70 ലക്ഷം രൂപ, ആർപി ബോണസായി 81 ലക്ഷം, റഫറൽ കമീഷനായി 20 ശതമാനവും ലഭിക്കുമെന്നായിരുന്നു വാഗ്‌ദാനം. ഒരാളെ ചേർത്താൽ 2000 രൂപ ഉടൻ അക്കൗണ്ടിലെത്തും. നൂറുപേരെ ചേർത്താൽ ഉയർന്ന വേതനത്തോടെ സ്ഥിരം ജീവനക്കാരനാക്കും എന്നും വാഗ്‌ദാനംചെയ്‌തു.
■ കുടുങ്ങിയത് 35,000 പേർ
ഗൾഫിൽ ജോലിചെയ്യുന്നവരും വീട്ടമ്മമാരുമടക്കം മുപ്പത്തിയയ്യായിരത്തിലേറെ പേരാണ് കമ്പനിയുടെ മോഹനവാഗ്ദാനത്തിൽ വീണത്.
നിക്ഷേപം തിരികെ കിട്ടാതെയായതോടെയാണ് പൊലീസിൽ പരാതിയെത്തിയത്. പൊലീസ് സൈബർ ഡോമിന്റെ പേരിൽ വ്യാജ ബ്രോഷറുകൾ വിതരണംചെയ്തും ബിസിനസ് മാസികകളിൽ സ്പോൺസേഡ് ലേഖനങ്ങൾ പ്രസിദ്ധീകരിപ്പിച്ചുമായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. നിക്ഷേപകരിൽനിന്ന് വാങ്ങിയ പണമുപയോഗിച്ച് ആഡംബര വാഹനങ്ങളും ഫ്ലാറ്റുകളും വാങ്ങിയതായാണ് വിവരം. ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തേക്ക് കടത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..