പാലക്കാട്
സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞും പിന്നാലെ അമ്മയും മരിച്ചു. തത്തമംഗലം ചെമ്പകശ്ശേരി ഐശ്വര്യ (25) ആണ് വെസ്‌റ്റ് യാക്കരയിലെ തങ്കം ആശുപത്രിയിൽ തിങ്കൾ രാവിലെ മരിച്ചത്. ഇവർ പ്രസവിച്ച ആൺകുഞ്ഞ് ശനി രാത്രി മരിച്ചിരുന്നു. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിൽ പ്രതിഷേധിച്ചു. സംഭവത്തിൽ മൂന്ന് ഡോക്ടർമാർക്കെതിരെ 304 എ വകുപ്പ് പ്രകാരം പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു.
ആശുപത്രി അധികൃതർക്ക് ഗുരുതര അനാസ്ഥ സംഭവിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. 29ന് രാത്രിയാണ് ഐശ്വര്യയെ ആശുപത്രിയിൽ എത്തിച്ചത്. തുടർച്ചയായി മൂന്ന് ദിവസം മരുന്ന് കൊടുത്തു. ശനി രാത്രി പ്രസവിച്ചെങ്കിലും കുഞ്ഞ് മരിച്ചു. ശസ്‌ത്രക്രിയ ആവശ്യപ്പെട്ടിട്ടും ഡോക്ടർമാർ തയ്യാറായില്ലെന്ന് ബന്ധുക്കൾ പറയുന്നു. പ്രസവ ശേഷം അമിത രക്തസ്രാവത്തെ തുടർന്ന് ഞായറാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റി. ഇതിനിടെ ഗർഭപാത്രവും നീക്കി. ഇക്കാര്യം ഭർത്താവിനെയടക്കം അറിയിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്തെങ്കിലും പരാതിയെ തുടർന്ന് പുറത്തെടുത്ത് പോസ്റ്റ്-മോർട്ടം നടത്തി. ഐശ്വര്യയുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്-മോർട്ടംചെയ്‌തു. രാത്രി 8.15ന് മൃതദേഹം വീട്ടിലെത്തിച്ചു. അരമണിക്കൂർ പൊതുദർശനത്തിനുശേഷം ചിറ്റൂർ പുഴപ്പാലം ശോകശാന്തിവനം ശ്മശാനത്തിൽ സംസ്-കരിച്ചു.
കൊഴിഞ്ഞാമ്പാറ അത്തിക്കോട് പണിക്കർകളം സ്വദേശി മോഹനൻ–- ഓമന ദമ്പതികളുടെ മകളാണ് ഐശ്വര്യ. തത്തമംഗലം ചെമ്പകശ്ശേരിയിലെ രഞ്ജിത്താണ് ഭർത്താവ്. സഹോദരി: അശ്വതി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..