കൊല്ലങ്കോട്
നെല്ലിയാമ്പതിയുടെ ടൂറിസം വികസനത്തിന് 50 കോടിയുടെ പദ്ധതി. സംസ്ഥാന സർക്കാരിന്റെ സമഗ്ര ടൂറിസം വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യഘട്ടമായി 5.13 കോടി രൂപ അനുവദിച്ചു. കുറഞ്ഞ ചെലവിൽ നെല്ലിയാമ്പതിയിൽ താമസിച്ച് കാഴ്ച കണ്ടുമടങ്ങാവുന്ന രീതിയിൽ വിനോദസഞ്ചാരമേഖല വികസിപ്പിക്കുകയാണ് ലക്ഷ്യം. നിലവിൽ ടൂറിസം വകുപ്പിന്റെ കൈവശമുള്ള നെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ഫാമിനോട് ചേർന്നുള്ള 25 ഏക്കറാണ് ഇതിനായി തെരഞ്ഞെടുത്തത്. ഇവിടെ ഇൻഫർമേഷൻ സെന്റർ, എസ്‌റ്റേറ്റ് ഓഫീസ്, റസ്‌റ്റോറന്റ്, കുട്ടികളുടെ പാർക്ക്, അഡ്വഞ്ചർ പാർക്ക്, ഡോർമെട്രി എന്നിവ ഒരുക്കും. ഹൈറ്റ്‌സ് എന്ന ഏജൻസിയുടെ നേതൃത്വത്തിൽ പദ്ധതി തയ്യാറാക്കി. വനംവകുപ്പിന്റെ അനുമതി ലഭിച്ചാൽ സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാൻ കഴിയും.
പരിസ്ഥിതിയോട് ചേർന്ന രീതിയിൽ അടിസ്ഥാന വികസന പദ്ധതിയാണ് നെല്ലിയാമ്പതിയിൽ നടപ്പാക്കുക. പോത്തുണ്ടി സാഹസിക ടൂറിസം പദ്ധതിക്ക് പിന്നാലെ നെല്ലിയാമ്പതിയും വികസിക്കുന്നതോടെ ഇവിടത്തെ ജനങ്ങളുടെ ജീവിത നിലവാരവും ഉയരും. നിലവിൽ സൗകര്യക്കുറവുള്ളതിനാൽ സഞ്ചാരികൾ നെല്ലിയാമ്പതിയിൽ തങ്ങാറില്ല.
സീസൺ സമയത്ത് ദിവസം 3500 ത്തിലധികം വാഹനങ്ങളും 15000 സഞ്ചാരികളും എത്താറുണ്ട്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഉടൻ പ്രവൃത്തി തുടങ്ങുമെന്ന് കെ ബാബു എംഎൽഎ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..