ഒറ്റപ്പാലം
ലെക്കിടി സ്വദേശിയായ ഒറ്റപ്പാലത്തെ പ്രമുഖ ബിജെപി നേതാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസില്‍ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി എ റൗഫിനെ തെളിവെടുപ്പിന് എത്തിച്ചു. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് വശത്തുള്ള നിളാ ലോഡ്ജിലാണ് റൗഫുമായി തെളിവെടുപ്പ് നടത്തിയത്. ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസ് അന്വേഷിക്കുന്ന നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എം അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
വെള്ളിയാഴ്ച പകൽ 11 നാണ് ലോഡ്ജിൽ എത്തിച്ചത്. റൗഫിനൊപ്പം എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം അമീർഅലി, മറ്റൊരു സംസ്ഥാന നേതാവായ മിഹിയ തങ്ങൾ എന്നിവരും ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടെന്ന് അന്വേഷക സംഘം പറഞ്ഞു. ഏപ്രില്‍15ന് പുലർച്ചെ മൂന്ന് മുതൽ ഏഴ് വരെ കൊലയാളി സംഘം ലെക്കിടി കിൻഫ്ര പാർക്കിന്റെ സമീപവും ബിജെപി നേതാവിന്റെ വീടിന്റെ പരിസരത്തും തമ്പടിച്ചിരുന്നു. 14ന് രാത്രിയാണ് റൗഫിന്റെ നേതൃത്വത്തില്‍ ലോഡ്ജില്‍ ഗൂഢാലോചന നടന്നത്. ശ്രീനിവാസൻ വധക്കേസിൽ പിടിയിലായ പ്രതികളിൽ ചിലരും ഗൂഢാലോചനയിൽ പങ്കെടുത്തിരുന്നു.
ബിജെപി നേതാവിനെ വധിക്കാൻ ആസൂത്രണം ചെയ്ത പദ്ധതി പരാജയപ്പെട്ടതിനാൽ 15ന് രാവിലെ തന്നെ റൗഫും സംഘവും ഇവിടെ നിന്ന് പാലക്കാട്ടേക്ക് മടങ്ങുകയായിരുന്നുവെന്ന് അന്വേഷക സംഘം പറയുന്നു. ഈ ലോഡ്ജിൽ ഇരുന്നാണ് റൗഫും അമീർ അലിയും അടക്കമുള്ള സംഘം കൊലയാളികൾക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നത്. കനത്ത പൊലീസ് കാവലിലാണ് തെളിവെടുപ്പിന് എത്തിച്ചത്.
ബിജെപി നേതാവിനെ വധിക്കാൻ കഴിയാതെ വന്നതിനാലാണ് ഇവർ പിന്നീട് പാലക്കാട് എത്തി ശ്രീനിവാസനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് കണ്ടെത്തല്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..