തൃശൂർ
മൃഗശാലയിൽ സീബ്രകളും പുലികളും പുറത്തിറങ്ങിയപ്പോൾ കാണികൾക്ക് കൗതുകമായി. വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനങ്ങളെയും മൃഗങ്ങളേയും സ്‌നേഹിക്കണമെന്ന സന്ദേശവുമായ ജീവനക്കാർ തന്നെയാണ് മൃഗരൂപങ്ങൾ അണിഞ്ഞത്. സ്‌ത്രീകൾ ഉൾപ്പെടെ വാദ്യങ്ങളുമായി അണിനിരന്നു.
വംശനാശം സംഭവിച്ച ചീറ്റപ്പുലിയേയും തൃശൂരിൽ കാണാം. ആക്രമിക്കുകയോ, ഭയക്കുകയോ വേണ്ടാത്തതാണ് തൃശൂരിലെത്തിച്ച ചീറ്റപ്പുലിയെന്നതാണ് പ്രത്യേകത. വന്യജീവി വാരാഘോഷത്തോടനുബന്ധിച്ചാണ് മൃഗശാലയിൽ കുരുത്തോല അലങ്കാരങ്ങളാൽ ചീറ്റപ്പുലിയെ ഒരുക്കിയെടുത്തത്. ഞായറാഴ്‌ച സന്ദർശകർക്കായി ഓപ്പൺ ക്വിസ് സംഘടിപ്പിച്ചു. വിളംബര ജാഥയും നടത്തി. സീബ്ര, പുലി, കടുവ, കുരങ്ങൻ തുടങ്ങീ വേഷമണിഞ്ഞ് താളമിട്ടായിരുന്നു ജാഥ. വനങ്ങളെയും മൃഗങ്ങളേയും സ്‌നേഹിക്കണമെന്ന് എഴുതിയ പ്ലക്കാർഡുകളും ഉയർത്തിപ്പിടിച്ചു. മൃഗശാല സൂപ്രണ്ട് ടി വി അനിൽകുമാർ, ക്യൂറേറ്റർ മഞ്‌ജുഷ, വെറ്ററിനറി സർജൻ ധന്യ അജയ് എന്നിവർ നേതൃത്വം നൽകി.
എട്ടുവരെയാണ് വന്യജീവി വാരാഘോഷ പരിപാടികൾ. കുട്ടികൾക്കും സന്ദർശകർക്കുമായി വിവിധ മത്സര പരിപാടികളും ഒരുക്കിയിട്ടുണ്ട്. എട്ടുവരെ മൃഗശാല സന്ദർശിക്കുന്ന സ്കൂൾ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമാണ്.
ബുധനാഴ്‌ച സന്ദർശകർക്ക് ഫോട്ടോഗ്രഫി മത്സരവും ജീവനക്കാർക്ക് ക്വിസ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
വ്യാഴം രാവിലെ 10.30ന് യുപി, ഹൈസ്‌കൂൾ, പ്ലസ്‌ടു, കോളേജ് വിദ്യാർഥികൾക്കായി പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കും.
വെള്ളി രാവിലെ 10.30ന് ഹൈസ്‌കൂൾ വിഭാഗത്തിനും പകൽ രണ്ടിന് പ്ലസ്‌ടു, കോളേജ് വിഭാഗങ്ങൾക്കായും ക്വിസ് മത്സരം നടത്തും. ശനിയാഴ്ച രാവിലെ 10.30ന് സമാപനസമ്മേളനവും സമ്മാനദാനവും നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..