മലമ്പുഴ
ഒരു നാടിന്റെയാകെ സ്വപ്നം പൂവണിയാൻ ഇനി അധികം കാത്തിരിക്കേണ്ട. അകത്തേത്തറ നടക്കാവ് റെയിൽവേ മേൽപ്പാലത്തിന്റെ തൂണുകളുടെ പണി പൂർത്തിയായി. തൂണുകൾക്ക് മുകളിൽ ബീമുകൾ സ്ഥാപിച്ച് തുടങ്ങിയതോടെ പാലംപണി നിർണായക ഘട്ടത്തിലേക്ക് കടന്നു.
റോഡ്സ് ആൻഡ് ബ്രിഡ്ജ് ഡെവലപ്മെന്റ് കോർപറേഷൻ നേതൃത്വത്തിൽ ചെന്നൈ ആസ്ഥാനമായ സ്വകാര്യകമ്പനിയാണ് നിർമാണം നടത്തുന്നത്. അടുത്തവർഷം ആദ്യം പണി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് അതിവേഗത്തിലുള്ള നിർമാണം.
റെയിൽവേ മേൽപ്പാലങ്ങളുടെ ചരിത്രത്തിൽ ആദ്യമായി സംസ്ഥാന സർക്കാർ മുഴുവൻ തുകയും അനുവദിച്ചുവെന്ന പ്രത്യേകതയും ഈ മേല്‍പ്പാലത്തിനുണ്ട്. ആദ്യഘട്ടം 36 കോടിയും പിന്നീട് രണ്ട് കോടിയും സംസ്ഥാനം അനുവദിച്ചു. നഷ്ടപരിഹാരത്തുകയടക്കം പൂർണമായി വിതരണം ചെയ്താണ് നിർമാണം തുടങ്ങിയത്. 34 കുടുംബങ്ങൾ സ്ഥലം നൽകി. 2021 ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനം നടത്തി. പാലക്കാട് ജങ്ഷൻ, കോയമ്പത്തൂർ റെയിൽപാതയ്‌ക്ക് കുറുകെ നിർമിക്കുന്ന പാലത്തിന് 690 മീറ്റർ നീളവും 10.90 മീറ്റർ വീതിയുമുണ്ട്. 11 തൂണുകളാണ് നിലവിൽ സ്ഥാപിച്ചിരിക്കുന്നത്. ആണ്ടിമഠംഭാഗത്ത് ഏഴും ആർച്ച് ഭാഗത്ത് നാല് തൂണുകളും സ്ഥാപിച്ചു. ഇവിടെ സ്ഥാപിക്കാനുള്ള മുഴുവൻ ഭീമുകളുടെയും നിർമാണം പൂർത്തിയായി. ഉടൻതന്നെ റെയിൽവേയും ജോലി പൂർത്തിയാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..