ചിറ്റൂർ
ജില്ലയിലെ കാലാവസ്ഥാവ്യതിയാനത്തെ തുടർന്ന് ഒന്നാം വിള നെല്‍കൃഷിയിൽ ഓലകരിച്ചിൽ വ്യാപകം.
ഇടവിട്ടുള്ള മഴയും വെയിലും മൂടിക്കെട്ടിയ കാലാവസ്ഥയുമാണ് ഓല കരിയാൻ കാരണമാവുന്നത്. നടീൽ കഴിഞ്ഞ് രണ്ടുമാസത്തിനിടെയാണ് വിവിധയിടങ്ങളിൽ രോഗം വ്യാപകമാവുന്നത്. ഒന്നിൽ നിന്ന് സമീപ വയലുകളിലേക്ക് രോഗം വ്യാപിക്കാനിടയാവും. ഓല പഴുത്ത് വൈക്കോൽ രൂപത്തിലാവുന്നതാണ് രോഗലക്ഷണം. കട ഉണങ്ങുന്നതോടെ ചെടി നിർജീവമാകുന്നു.
പാടത്തിന്റെ ഒരു ഭാഗത്ത് കാണുന്ന കരിച്ചിൽ വൈകിട്ടോടെ പരക്കേ വ്യാപിക്കുന്നതായി കർഷകര്‍ പറഞ്ഞു. നടീൽ കഴിഞ്ഞ് ഒന്നും രണ്ടും വള പ്രയോഗം കഴിഞ്ഞ് കതിർ വരാനിരിക്കെയാണ് ഓല കരിച്ചിൽ.
ചെമ്പകശേരി, കറുകമണി, വല്ലങ്ങിപ്പാടം എന്നിവിടങ്ങളിലെല്ലാം ഓലകരിച്ചിൽ അനിയന്ത്രിതമാണ്. ഒരു മാസം കഴിയുമ്പോൾ കൊയ്യാവുന്ന പാടശേഖരങ്ങളിലാണ് കീടബാധ.
നല്ല വെയിലേറ്റാൽ കീടബാധ കുറയും. കീടബാധ വന്ന വയലുകളിൽ കീടനാശിനി ഉപയോഗിക്കാൻ കർഷകർക്ക് നിർദേശം നൽകിയതായി കൃഷി വകുപ്പ് അധികൃതർ പറഞ്ഞു. ഓല കരിച്ചിൽ വിളവിനെ ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..