പാലക്കാട്
ജനാധിപത്യ സംരക്ഷണത്തിനും സാമൂഹ്യ നീതിക്കുംവേണ്ടി പാലക്കാട് കോട്ടയ്‌ക്കുമുന്നിൽ നടന്ന ചരിത്ര സമരത്തിൽ രക്തസാക്ഷിത്വം വരിച്ചവരുടെ ധീരസ്‌മരണകൾക്ക് മുന്നിൽ നാട് സ്‌മരണാഞ്‌ജലിയർപ്പിച്ചു.
പാലക്കാട് വെടിവയ്‌പ്പിൻെറ 52–-ാം വാർഷികത്തിൽ വെടിയേറ്റു മരിച്ച രക്തസാക്ഷികളുടെ ബലികുടീരത്തിലും പാലക്കാട് കോട്ടയിലും അനുസ്‌മരണച്ചടങ്ങ് നടന്നു. 1967ൽ അധികാരത്തിൽ വന്ന ഇ എം എസ് സർക്കാരിനെ 1969ൽ ജനാധിപത്യവിരുദ്ധമായി അട്ടിമറിച്ചതിനെതിരെയാണ് ഡിസംബർ ഒന്നിന് സിപിഐ എം സമരം നടത്തിയത്. സമരത്തിനുനേരെ പൊലീസ് നടത്തിയ വെടിവയ്‌പ്പിലാണ് സുകുമാരൻ, മാണിക്യൻ, രാജൻ, ചെല്ലൻ എന്നിവർ രക്തസാക്ഷികളായത്.
പാലക്കാട് കോട്ടയ്‌ക്കു മുന്നിൽ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ ഉദ്ഘാടനം ചെയ്തു.
പാലക്കാട് ഏരിയ സെക്രട്ടറി കെ കൃഷ്ണൻകുട്ടി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം ചന്ദ്രൻ, എൻ എൻ കൃഷ്ണദാസ്, ഗിരിജ സുരേന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി എൻ കണ്ടമുത്തൻ, ജില്ലാ കമ്മിറ്റിയംഗം കെ വിജയൻ, ഏരിയ കമ്മിറ്റിയംഗങ്ങളായ ടി കെ നൗഷാദ്, വി സുരേഷ്, എം ടി ജയപ്രകാശ്, എം എസ് സ്‌കറിയ, യാക്കര ലോക്കൽ സെക്രട്ടറി വി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. രാവിലെ ഇരുചക്രവാഹന റാലി സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച് നഗരം ചുറ്റി കോട്ടമൈതാനത്ത് സമാപിച്ചു.
ഓലശേരിയിൽ മാണിക്യന്റെ സ്‌മൃതിമണ്ഡപത്തിൽ സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. എ സോമസുന്ദരൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ഗിരിജ സുരേന്ദ്രൻ, ഏരിയ സെക്രട്ടറി എസ് സുഭാഷ് ചന്ദ്രബോസ്, ജില്ലാ കമ്മിറ്റിയംഗം നിതിൻ കണിച്ചേരി, കെ പി സേതുമാധവൻ, വി കലാധരൻ, കെ കാശു എന്നിവർ സംസാരിച്ചു.
കണ്ണാടി പാത്തിക്കലിൽ രാജൻ രക്തസാക്ഷി ദിനാചരണം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാന്തകുമാരൻ അധ്യക്ഷനായി.
കണ്ണനൂരിൽനിന്ന് ബൈക്ക് റാലിയും പാണ്ടിയോട്ട് പുഷ്പാർച്ചനയും നടത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ വി രാമകൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി ഉണ്ണി, എ പ്രഭാകരൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, എസ് അബ്ദുൾ റഹ്മാൻ, എ രാഗേഷ്, എ അനിതാനന്ദൻ എന്നിവർ സംസാരിച്ചു. കണ്ണങ്കോട്ടെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചനയ്‌ക്കുശേഷം ഒടൂർ കാവിൽ നടത്തിയ സുകുമാരൻ അനുസ്മരണയോഗം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ പ്രേമൻ അധ്യക്ഷനായി. ആർ ചിന്നക്കുട്ടൻ, കെ ബാബു എംഎൽഎ, കെ രമാധരൻ, ജി കൃഷ്ണപ്രസാദ്, എ ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..