പാലക്കാട്
പായ്‌ക്ക് ചെയ്ത തൈരു് മുതൽ ഗോതമ്പുവരെയുള്ള ഭക്ഷ്യവസ്തുക്കളെ കേന്ദ്രസർക്കാർ ചരക്കുസേവന നികുതിയിൽ ഉൾപ്പെടുത്തിയതോടെ ചെറുകിട വ്യാപാരം പ്രതിസന്ധിയിൽ. ജൂലൈ 18 മുതൽ നികുതി പ്രാബല്യത്തിൽ വരും. കോവിഡിൽ തകർന്ന വ്യവസായ മേഖല തിരിച്ചുവരവിന്റെ പാതയിലേക്ക് കടക്കുന്നതിനിടെയാണ് പുതിയ ജിഎസ്‌ടി നയം. കുടുംബശ്രീ യൂണിറ്റുകൾ, കുടിൽ വ്യവസായത്തിലൂടെ വരുമാനം കണ്ടെത്തുന്ന കുടുംബങ്ങൾ, സംഭാര യൂണിറ്റുകൾ എന്നിവയ്‌ക്കൊക്കെ ഇത് തിരിച്ചടിയാകും. പായ്‌ക്ക് ചെയ്‌ത് വിപണിയിലിറക്കുന്ന ഇത്തരം ഉൽപ്പന്നങ്ങൾക്ക് അഞ്ചുശതമാനമാണ് ചരക്കുസേവന നികുതി.
ബ്രാൻഡഡ് അല്ലാത്ത പായ്‌ക്ക് ചെയ്ത തൈര്, മോര്, ധാന്യങ്ങൾ, ഭക്ഷണ പദാർഥങ്ങൾ, മാംസം, മത്സ്യം, ലസ്സി, പനീർ, തേൻ, ഉണക്കിയ പയർ വർഗങ്ങൾ, ഗോതമ്പ്, ശർക്കര, മാവ് എന്നിവയെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കില്ലെന്ന് ജിഎസ്ടി കൗൺസിൽ തീരുമാനിച്ചിരുന്നു. വില കൂടിയാൽ വിപണിയിൽ വിൽപ്പന കുറയാനിടയുണ്ട്. കുടുംബശ്രീയ്ക്ക് കീഴിലുള്ള ചെറുകിട യൂണിറ്റുകളുടെ ഉൾപ്പെടെ ഉൽപ്പാദനത്തെ അഞ്ചുശതമാനം നികുതി ചുമത്തൽ ബാധിക്കും. നിലവിൽ അസംസ്കൃ്‌തവസ്തുക്കൾക്ക് വിലകൂടിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..