പാലക്കാട്
ജില്ലയിലെ 88 പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും സമൂഹ അടുക്കളകൾ പ്രവർത്തനം തുടങ്ങി. എല്ലാ പഞ്ചായത്തുകളിലും ഓരോ സമൂഹ അടുക്കളകളും ഏഴ് നഗരസഭകളിലായി 11 സമൂഹ അടുക്കളകളും ആരംഭിച്ചു.
99 സമൂഹ അടുക്കളകൾ വഴി ഇതുവരെ 42,000 പേർക്ക് ഭക്ഷണമെത്തിച്ചു. ദിവസവും ശരാശരി 13,000 പേർക്ക് ഭക്ഷണമെത്തിക്കുന്നുണ്ട്. കുടുംബശ്രീയ്‍ക്കാണ് സമൂഹ അടുക്കളയുടെ മേൽനോട്ട ചുമതല.
കൂടുതൽ ആവശ്യക്കാരുണ്ടെങ്കിൽ വരും ദിവസങ്ങളിൽ സമൂഹ അടുക്കളകൾ വർധിപ്പിക്കും. ലോക്ക് ഡൗൺ സാഹചര്യത്തിൽ വിവിധ കാരണങ്ങളാൽ ഭക്ഷണം പാചകം ചെയ്യാനാവാത്തവർ, രോഗികൾ, വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ, സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകാൻ കഴിയാതെ വന്നവർ എന്നിവർക്കാണ് സമൂഹഅടുക്കള ആശ്വാസം പകരുന്നത്. ക്യാമ്പുകളിൽ കഴിയുന്ന അതിഥി തൊഴിലാളികൾക്കും മൂന്നുനേരം ഭക്ഷണം എത്തിക്കുന്നു. പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ വിവിധ സംഘടനകളും വ്യാപാരികളും അടുക്കളയിൽ എത്തിക്കുന്നുണ്ട്.
പ്രതിസന്ധി കാലത്ത് ജനം ഒരേ മനസോടെ മുന്നേറുകയാണ്. തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവയുടെ പിന്തുണയും സമൂഹ അടുക്കളകൾക്കുണ്ട്. ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തുന്നതും തദ്ദേശ സ്ഥാപനങ്ങളാണ്. ആവശ്യക്കാർക്ക് വിളിക്കാൻ ഫോൺ നമ്പറുകളുണ്ട്.
സർക്കാരിന്റെ സന്നദ്ധ പോർട്ടറിൽ രജിസ്‌റ്റർ ചെയ്‌ത വളണ്ടിയർമാർ വീടുകളിലെത്തിയാണ് പലർക്കും ഭക്ഷണം നൽകുന്നത്. നേരിട്ട് എത്തുന്നവർക്കും ഭക്ഷണം നൽകുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..