18 April Thursday
സന്നിധാനത്ത്‌ കർശന സുരക്ഷ

ശബരിമലയിൽ ക്രമീകരണങ്ങൾ ഫലപ്രദം ; തിക്കിലും തിരക്കിലും തടസ്സമില്ലാതെ ദർശനം

വെബ് ഡെസ്‌ക്‌Updated: Friday Nov 18, 2022

സന്നിധാനത്തിലേക്കുള്ള വഴിമധ്യേ കാനനപാതയിൽ പേശീവലിവിനെ തുടർന്ന്‌ തളർന്ന തീർഥാടകനെ മന്ത്രി കെ രാധാകൃഷ്ണൻ പരിചരിക്കുന്നു. സന്നിധാനത്ത്‌ നിന്ന്‌ മടങ്ങുകയായിരുന്നു മന്ത്രി. കെ യു ജനീഷ്‌കുമാർ എംഎൽഎ സമീപം


ശബരിമല
വൃശ്ചിക പുലരിയിൽ പുലർച്ചെ മൂന്നിന്‌ നടതുറന്നപ്പോൾ ആയിരക്കണക്കിന് തീർഥാടകരുടെ വലിയനിര നടപ്പന്തലിലും സോപാനത്തും ഇടംപിടിച്ചു. ആന്ധ്രാപ്രദേശ്‌, തെലുങ്കാന, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നാണ്‌ തീർഥാടകരിൽ ഏറെയും. കൊച്ചുകുട്ടികളും ഇവർക്കൊപ്പമുണ്ട്. സുഖദർശനത്തിനായി മികച്ച ക്രമീകരണങ്ങൾ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ദേവസ്വം ബോർഡും വിവിധ വകുപ്പുകളും സന്നദ്ധ സംഘടനകളും ഏർപ്പെടുത്തിയിട്ടുണ്ട്‌.

രാവിലെ നെയ്യഭിഷേകത്തിന്‌ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, എംഎൽഎമാരായ അഡ്വ. പ്രമോദ് നാരായൺ, അഡ്വ. കെ യു ജനീഷ് കുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, ബോർഡ് അംഗം പി എം തങ്കപ്പൻ, ശബരിമല സ്‌പെഷ്യൽ കമീഷണർ എം മനോജ്, ദേവസ്വം സെക്രട്ടറി കെ ബിജു, എഡിജിപി എം ആർ അജിത് കുമാർ, ശബരിമല പൊലീസ് സ്‌പെഷ്യൽ ഓഫീസർ ബി കൃഷ്ണകുമാർ, ദേവസ്വം ബോർഡ് ചീഫ് എൻജിനിയർ ആർ അജിത് കുമാർ, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ എച്ച് കൃഷ്ണകുമാർ തുടങ്ങിയവർ പുലർച്ചെ നടതുറപ്പിനെത്തി.

ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപത്തിൽ ഭക്ഷണം സൗജന്യമായി നൽകാൻ ഏർപ്പെടുത്തിയ ക്രമീകരണം തീർഥാടകർക്ക് ആശ്വാസമായി. ഉപ്പുമാവും കടലക്കറിയും ചെറുചൂടുള്ള കുടിവെള്ളവും വിതരണംചെയ്തു. അപ്പം, അരവണ വിതരണത്തിന്‌ കൂടുതൽ കൗണ്ടറുകൾ സജ്ജമാക്കി. തീർഥാടകർക്ക് മലകയറുന്നതിനിടെ വിവിധ സ്ഥലങ്ങളിൽ ഔഷധ കുടിവെള്ളം വിതരണം ചെയ്യാൻ ക്രമീകരണം ഏർപ്പെടുത്തി. നിലയ്ക്കൽ ബേസ് ക്യാമ്പിൽ വിരിവയ്ക്കാനും വാഹന പാർക്കിങ്ങിനും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്‌. തീർഥാടകർ എത്തുന്നമുറയ്ക്ക് നിലയ്ക്കൽനിന്ന്‌ പമ്പയിലേക്കും തിരിച്ചും കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്‌.

സന്നിധാനത്ത്‌ കർശന സുരക്ഷ
മണ്ഡല മകരവിളക്ക്‌ ഉത്സവത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്ത്‌ സുരക്ഷ കർശനമാക്കി. ശബരിമലയുടെ ചുമതലയുമുള്ള എഡിജിപി എം ആർ അജിത് കുമാറാണ്‌ ചീഫ് പൊലീസ് കോ–-ഓർഡിനേറ്റർ. തീർഥാടകർക്ക്‌ സുഗമമായ ദർശനവും തിരിച്ചിറങ്ങാനുള്ള സൗകര്യവും ഒരുക്കുകയാണ് സേനയുടെ ദൗത്യം.

സന്നിധാനത്തും പരിസരത്തുമായി 1250 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്‌. 980 സിവിൽ പൊലീസ് ഓഫീസർമാർ, എസ്‌പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ, 12 ഡിവൈഎസ്‌പിമാർ, 110 എസ്‌ഐ, എഎസ്‌ഐമാർ, 30 ഇൻസ്പെക്ടർമാർ എന്നിവരടങ്ങിയ സംഘമാണ് ചുമതലയിലുള്ളത്‌. ആദ്യസംഘത്തിന്റെ കാലാവധി 10 ദിവസം പൂർത്തിയാകുമ്പോൾ പുതിയ ഉദ്യോഗസ്ഥർ ചുമതലയേൽക്കും. പൊലീസിന്റെ കമാൻഡോവിഭാഗം, സ്പെഷ്യൽ ബ്രാഞ്ച്, വയർലസ് സെൽ, ബോംബ് ഡിറ്റക്ഷൻ സ്ക്വാഡ് തുടങ്ങിയ വിഭാഗങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർ സേവനമനുഷ്ഠിക്കുന്നുണ്ട്. തീർഥാടകരുടെ തിരക്ക്‌ കൂടുന്നതനുസരിച്ച് പൊലീസുകാരുടെ എണ്ണത്തിലും വർധനയുണ്ടാകും. 76 നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സന്നിധാനം, നിലയ്ക്കൽ, വടശേരിക്കര എന്നിവിടങ്ങളിൽ താൽക്കാലിക പൊലീസ് സ്റ്റേഷനും തുറന്നിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top