02 May Thursday

നേരിയ ശമനം ; മഴജാഗ്രത തുടർന്ന്‌ കേരളം ; 10 ജില്ലയിൽ 
ഓറഞ്ച്‌ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2022

മൂവാറ്റുപുഴ നഗരത്തിൽ കച്ചേരിത്താഴം പാലത്തിനുസമീപം എംസി റോഡിൽ ഇടിഞ്ഞുതാഴ്ന്ന ഭാഗത്ത് സ്ലാബുകൾ 
ഉൾപ്പെടെ നീക്കുന്നു

തിരുവനന്തപുരം  
രണ്ടു ദിവസം തുടർന്ന അതിതീവ്ര മഴയ്‌ക്ക്‌ നേരിയ ശമനമായെങ്കിലും ബുധനാഴ്‌ചയും ജാഗ്രത തുടർന്ന്‌ കേരളം. അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്തിൽ ഏഴുവരെ ഒറ്റപ്പെട്ട അതിശക്ത മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. സ്ഥിതിഗതി വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്‌ച കലക്ടർമാരുടെ യോഗം വിളിച്ചു. മധ്യ, വടക്കൻ ജില്ലകളിൽ കനത്ത നാശനഷ്ടമുണ്ട്‌. ഇതുവരെ 30 വീട്‌ പൂർണമായും 198 വീട്‌ ഭാഗികമായും തകർന്നു. 178 ക്യാമ്പിലായി 5168 പേരെ മാറ്റിപ്പാർപ്പിച്ചു. വിവിധ നദികളിൽ ജലനിരപ്പ്‌ ഉയർന്നു.  ഇടുക്കിയും മുല്ലപ്പെരിയാറും അടക്കമുള്ള അണക്കെട്ടുകളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കാസർകോട്‌ ബളാലിലെ ചുള്ളിവനത്തിൽ ഉരുൾപൊട്ടി. ജനവാസമേഖലയിലേക്ക് വെള്ളം കുത്തിയൊലിച്ചു. റോഡ്‌ തകർന്നു. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ ഉൾവനത്തിൽ ചൊവ്വ രാത്രി തുടങ്ങിയ ശക്തമായ മഴ ബുധൻ വൈകിയും തുടർന്നു.

കുട്ടനാട്ടിൽ  ജലനിരപ്പുയരുന്നുണ്ട്‌. കോട്ടയം കുമരകത്ത്‌ ഇല്ലിക്കലിൽ വെള്ളം നിറഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളം മൂവാറ്റുപുഴ കച്ചേരിത്താഴം പാലത്തിന്റെ അപ്രോച്ച്‌ റോഡിൽ ഗർത്തം രൂപപ്പെട്ടത്‌ ഗതാഗതതടസ്സമുണ്ടാക്കി. വൈകിട്ടോടെ കുഴിയടച്ചു. പാലക്കാട്‌ ജില്ലയിൽ 2.67 കോടിയുടെ കൃഷിനാശമുണ്ടായി.  ഇടുക്കി ഉപ്പുതറ പഞ്ചായത്തിലെ പൊരികണ്ണി പത്തേക്കർ ജങ്ഷനിലെ നടപ്പാലം ഒഴുകിപ്പോയി.  വട്ടവടയിൽ  മണ്ണിടിഞ്ഞു. എംജി സർവകലാശാല വ്യാഴാഴ്‌ച നടത്താനിരുന്ന എല്ലാ പരീക്ഷയും മാറ്റി.

10 ജില്ലയിൽ 
ഓറഞ്ച്‌ അലർട്ട്‌
വ്യാഴാഴ്‌ച തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ടും (ശക്തമായ മഴ) മറ്റു ജില്ലകളിൽ ഓറഞ്ച്‌ അലർട്ടും (അതിശക്ത മഴ) പ്രഖ്യാപിച്ചിട്ടുണ്ട്‌. താഴ്‌ന്ന പ്രദേശം, നദീതീരം, ഉരുൾപൊട്ടൽ– --മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോരപ്രദേശം എന്നിവിടങ്ങളിലും ജാഗ്രത തുടരണം. കടലിൽ മീൻപിടിത്തത്തിന്‌ ഇറങ്ങരുത്‌.  

4 ജില്ലയിൽ ഇന്ന്‌ അവധി
അതിശക്തമായ മഴയുടെ പശ്‌ചാത്തലത്തിൽ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്‌ടർമാർ വ്യാഴാഴ്‌ച അവധി പ്രഖ്യാപിച്ചു.

5 മരണം , 4 പേരെ 
കാണാനില്ല
മഴയ്‌ക്ക്‌ നേരിയ ശമനമുണ്ടായ ബുധനാഴ്‌ചയും സംസ്ഥാനത്ത്‌ അഞ്ചുമരണം. കോട്ടയം മണർകാട്ട്‌ വെള്ളം നിറഞ്ഞ റബർത്തോട്ടത്തിൽ കളിക്കുകയായിരുന്ന വിദ്യാർഥി മുങ്ങിമരിച്ചു. സെന്റ്‌ മേരീസ്‌ സ്‌കൂൾ അധ്യാപകൻ പണ്ടാരത്തിക്കുന്നേൽ മാത്യുവിന്റെ മകൻ അമൽ മാത്യുവാ (18)ണ്‌ മരിച്ചത്‌. വൈക്കം തലയാഴം മാരാംവീടിനു സമീപം കടവിലിറങ്ങിയ ഇണ്ടംതുരുത്തിൽ ദാസൻ (70) ഒഴുക്കിൽ പെട്ടു. മൂന്നോടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട തിരുവല്ല ശ്രീവല്ലഭ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. മന്നങ്കരചിറ സ്വദേശി കാശിനാഥനാ (16)ണ് മരിച്ചത്. റാന്നി അത്തിക്കയത്ത് ഒഴുക്കിൽപെട്ട യുവാവിനെ  മൂന്നാം ദിവസവും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം കൊല്ലം ഇത്തിക്കരയാറ്റിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കിളികൊല്ലൂർ അനുഗ്രഹ നഗർ–- 71 സജീന മൻസിലിൽ നൗഫലാ(22)ണ്‌ മരിച്ചത്‌.

തൃശൂർ ചേറ്റുവ അഴിമുഖത്ത്‌ തിരയിൽ ഫൈബർ വള്ളംമറിഞ്ഞ്‌ കാണാതായ തിരുവനന്തപുരം സ്വദേശികളായ മീൻപിടിത്തക്കാരുടേതെന്നു സംശയിക്കുന്ന രണ്ടുപേരുടെ മൃതദേഹം  ഒഴുകിപോകുന്നതായി കണ്ടെത്തി. കോസ്റ്റ്‌ഗാർഡ്‌ ബോട്ടും തെരച്ചിൽ തുടരുന്നുണ്ട്‌. തിരുവനന്തപുരം പുല്ലുവിള പഴയതുറ പുരയിടത്തിൽ  ഗിൽബർട്ട് (54), മണിയൻ (വർഗീസ്‌–- 46) എന്നിവരെയാണ്‌ കാണാതായത്‌. തൃശൂർ പുതുക്കാട്‌ കണ്ണമ്പത്തൂർ ഉഴിഞ്ഞാൽ പാടത്ത് മീൻ പിടിക്കാൻ പോകവെ കാണാതായ തൊറവ് വില്ലേജ് പുത്തൻ പുരയ്ക്കൽ വർഗീസിന്റെ മകൻ ബാബു (53) വിന്റെ മൃതദേഹം കണ്ടെത്തി. കാസർകോട്‌ ഭീമനടി കൂരാങ്കുണ്ടിൽ പരപ്പ ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. അധ്യാപിക ലത (56)യെ തോട്ടിൽവീണ്‌ കാണാതായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top