വേങ്ങര
കോവിഡ് കാലത്ത് കല്യാണം നടത്താം, ചടങ്ങിന് ആളുകൂടാൻ പാടില്ല. ഇതിനൊരു പരിഹാരമായി വിവാഹച്ചടങ്ങ് ഓണ്‍ലൈനായി ബന്ധുക്കള്‍ക്കുമുന്നിലെത്തിച്ചിരിക്കുകയാണ് മുഹമ്മദ് ഫിറോസ് എന്ന യുവാവ്. ഊരകം കുറ്റാളൂർ മച്ചിങ്ങൽ അബ്ദുസമദിന്റെ മകൻ മുഹമ്മദ് ഫിറോസിന്റെയും മലപ്പുറം കോഡൂർ പുല്ലൻകുലവൻ കുഞ്ഞിമുഹമ്മദിന്റെ മകൾ മുഫീദയുടെയും വിവാഹമാണ് ലോക്ക്ഡൗണ്‍ കാലത്ത് "നിയമം പൂര്‍ണമായി പാലിച്ച്' ഓണ്‍ലൈനിലൂടെ ലൈവ് ചെയ്തത്. വീഡിയോ വെബ് കോണ്‍ഫ്രന്‍സിങ് ആപ്ലിക്കേഷനായ സൂമിലൂടെ (ZOOM) ഇവരുടെ വിവാഹത്തില്‍ സ്വദേശത്തും വിദേശത്തുമുള്ള നൂറോളം ബന്ധുമിത്രാദികള്‍ ഭാഗഭാക്കായി.
അക്കൗണ്ടന്റ് ആയ ഫിറോസിന്റെ നിക്കാഹ് കഴിഞ്ഞിരുന്നെങ്കിലും സൗദിയിൽ ജോലിചെയ്യുന്ന ജ്യേഷ്ഠൻ റിയാസും ഉപ്പയും നാട്ടിലുള്ള സമയം വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചത്. ഓഡിറ്റോറിയം ഉൾപ്പെടെ ബുക്കുചെയ്യുകയും ക്ഷണിക്കലും നടക്കുന്നതിനിടെയാണ് ലോക്ക്ഡൗണെത്തിയത്.
ബന്ധുമിത്രാദികളെ എങ്ങനെ വിവാഹത്തില്‍ സാമൂഹ്യ അകലം പാലിച്ച് പങ്കെടുപ്പിക്കുമെന്ന അന്വേഷണത്തിനൊടുവിലാണ് സൂം ആപ്ലിക്കേഷന്‍ എന്ന ആശയത്തിലെത്തിയത്. നിശ്ചയിച്ച ദിവസംതന്നെ വരനും ആറംഗ സംഘവും കോഡൂരിലെ വധൂ ഗൃഹത്തിലെത്തി. വീട്ടുകാർമാത്രമുള്ള സല്‍ക്കാരവും ചടങ്ങുകളും സൂമിലൂടെ ലൈവ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..