വയോധികയുടെ മാല തട്ടിപ്പറിച്ച കേസിലെ പ്രതിയെ കുടുക്കിയത് സുഹൃത്ത്
ഉല്ലാസയാത്രയ്‌ക്ക് മോഷ്ടിച്ച പണമാണ് ചെലവിട്ടതെന്ന് അറിഞ്ഞപ്പോൾ പൊലീസിനെ അറിയിച്ചു
കൽപ്പകഞ്ചേരി
മോഷണസ്വർണം വിറ്റുകിട്ടിയ പണവുമായി കൂട്ടുകാരനൊപ്പം കൊടെക്കനാലിൽ ഉല്ലസിച്ച കള്ളനെ സത്യമറിഞ്ഞപ്പോൾ അതേ സുഹൃത്ത് കുടുക്കി. തൊഴിലുറപ്പ് ജോലിക്ക് പോകുകയായിരുന്ന വയോധികയുടെ മാല തട്ടിപ്പറിച്ച കേസിലെ പ്രതി കാടാമ്പുഴ തെക്കേചിറയിൽ മുബാറക്കാ (33)ണ് കൽപ്പകഞ്ചേരി പൊലീസിന്റെ പിടിയിലായത്.
പുന്നത്തല ചെലൂർ അക്കരപറമ്പിൽ യശോദ (68)യുടെ ആഭരണമാണ് ഇയാൾ മോഷ്ടിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പിടിവലിക്കിടെ പ്രതിയുടെ ഇരുചക്രവാഹനം മറിഞ്ഞ് രണ്ടുപേരും നിലത്തുവീണു. മാലയുടെ ഒരുകഷ്ണം മുബാറക്കിന്റെ കൈയിൽകിട്ടി. അത് പുത്തനത്താണിയിൽ വിറ്റു. ആ പണം ലോട്ടറി അടിച്ചതാണെന്ന് പറഞ്ഞ് സുഹൃത്തിനെയുംകൂട്ടി കൊടെക്കനാലിലേക്ക് പോയി.
പണത്തിന്റെ ഉറവിടം അറിഞ്ഞ കൂട്ടുകാരൻ കൊടെക്കനാലിൽനിന്ന് തിരിച്ചുപോന്നു. ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നുവെന്ന് കൽപ്പകഞ്ചേരി എസ്‌ഐ ജലീൽ കറുത്തേടത്ത് പറഞ്ഞു. മുബാറക്കിനെ അന്വേഷിച്ച് വീട്ടിലെത്തിയ പൊലീസിന് ഇയാൾ കൊടെക്കനാലിലായിരുന്നതിനാൽ കണ്ടെത്താനായില്ല. പിന്നീട് വീട്ടിലെത്തിയപ്പോൾ ബന്ധുക്കളാണ് പൊലീസ് സ്‌റ്റേഷനിൽ ഹാജരാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..