പൊന്നാനി
‘‘കേരളം വളരെ ഗൗരവമായി ചർച്ച ചെയ്യേണ്ട നൂതന പരീക്ഷണം’’–-പൊന്നാനിയിലെ പൊതുഅടുക്കളയെ മുൻധനമന്ത്രി ടി എം തോമസ് ഐസക് വിശേഷിപ്പിച്ചതിങ്ങനെ. അദ്ദേഹത്തിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ ഈ മാതൃകാപദ്ധതി ഇടംനേടിയപ്പോൾ മികവിന്റെ പൊന്നാനിപ്പെരുമക്ക് തിളക്കമേറെ. പൊതുഅടുക്കള സംവിധാനം സംസ്ഥാനത്താകെ പടർത്തണമെന്ന് ഐസക് ആവശ്യപ്പെട്ടു.
സമയം കൈയിൽപിടിച്ച് അടുക്കളയോട് മല്ലിടുന്ന ജോലിക്കാരായ വീട്ടമ്മമാരെ സഹായിക്കാൻ ‘അടുക്കള ഒഴിവാക്കൂ പകരം അടുക്കള തൊഴിലിടമാക്കൂ’ ആഹ്വാനവുമായാണ് പദ്ധതിയുടെ തുടക്കം. സിപിഐ എം പൊന്നാനി ഏരിയാ സെക്രട്ടറി പി കെ ഖലീമുദ്ദീനും ലോക്കൽ കമ്മിറ്റി അംഗം വി രമേശനും ചേർന്നാണ് പുത്തൻ ആശയത്തിന് രൂപംനൽകിയത്. പാചകക്കാരനായ പൊന്നാനി കടവനാട് തണ്ടിലത്ത് സുന്ദരന്റെ വീട്ടിലെ അടുക്കള നിരവധി കുടുംബങ്ങളുടെ അടുക്കളയായി. സുന്ദരനും ഭാര്യ പ്രിയയും തൊഴിലാളികളും ചേർന്ന് നടത്തുന്ന അടുക്കള മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ 33 കുടുംബങ്ങളിലെ 145 പേർക്കുള്ള ഭക്ഷണം ഒരുദിവസം ഒരുക്കുന്നു. ഇഡലി, ദോശ, പുട്ട്, ചപ്പാത്തി, നൂൽപ്പുട്ട്, ഉപ്പുമാവ് ...വ്യത്യസ്‌ത പ്രഭാത ഭക്ഷണം. ഉച്ചക്കത്തേക്കും രാത്രിക്കും ആവശ്യമായ കറികളും നൽകും. മീൻകറിയും പച്ചക്കറിയും ഉപ്പേരിയും അവിയലും ആഴ്ചയിലൊരിക്കൽ ചിക്കൻകറിയുമുണ്ട്. ഒരാൾക്ക് 60 രൂപ എന്ന നിരക്കിലാണ് ഈടാക്കുന്നത്. പള്ളപ്രം സ്വദേശിയായ ഇരുമ്പയിൽ ഉമയുടെ അടുക്കളയും തൊഴിലിടമായി. 10 കുടുംബങ്ങൾക്കുള്ള ഭക്ഷണമാണ് ഇവിടെ ഒരുക്കുന്നത്.
ജോലിക്ക് പോവുന്നതിനുമുമ്പ് ഭക്ഷണമുണ്ടാക്കാൻ ബുദ്ധിമുട്ടുന്ന വീട്ടമ്മമാർക്ക് ആശ്വാസമാണ് പൊന്നാനി മോഡൽ അടുക്കള. കോഴിക്കോടും തൃശൂരും തിരുവനന്തപുരത്തും ഇതിനകം പുതു രീതി ഏറ്റെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..