തിരൂർ
അമലും അലനും അമനും എന്തിനും ഒരുമിച്ചാണ്. ജനിച്ചപ്പോൾ തുടങ്ങിയ ആ ഒരുമ ആദ്യാക്ഷരം കുറിച്ചപ്പോഴും തുടർന്നു. ഒറ്റപ്രസവത്തിൽ ജനിച്ച മൂന്നു സഹോദരങ്ങളും ഭാഷാപിതാവിന്റെ മണ്ണിലാണ് അക്ഷരവെളിച്ചത്തിലേക്ക് ചുവടുവച്ചത്. കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി അനുമോഹന്റെയും ഇന്ത്യൻ ഓവർസീസ് ബാങ്ക് പൊള്ളാച്ചി ബ്രാഞ്ച് മാനേജരായ നിഷയുടെയും മക്കളാണ് ഈ ട്രിപ്പിൾസ്. ഞായറാഴ്ച അതിരാവിലെയെത്തിയ സഹോദരങ്ങൾക്ക് തുഞ്ചൻപറമ്പിലെ പാരമ്പര്യ എഴുത്താശ്ശാനായ വഴുതക്കാട്ട് മുരളി ആദ്യാക്ഷരം പകർന്നുനൽകി. തുഞ്ചൻ കൃഷ്ണശിലാ മണ്ഡപത്തിലായിരുന്നു ചടങ്ങ്. വിദ്യാരംഭത്തിനുശേഷം മൂന്നുപേരും എഴുത്തച്ഛന്റെ കയ്ക്കാത്ത കാഞ്ഞിരമരച്ചുവട്ടിലെ മണലിൽ എഴുതി. പിന്നെ കാഞ്ഞിരയിലയും കടിച്ച് ഭാഷാപിതാവിന്റെ മണ്ണിൽ ചുറ്റിനടന്നു. അച്ഛനമ്മമാരെ കൂടാതെ മുത്തച്ഛനും മുത്തശ്ശിയും മറ്റ് ബന്ധുക്കളും ചടങ്ങിനെത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..