നിലമ്പൂർ
മനുഷ്യ–വന്യജീവി സംഘർഷം തടയാൻ നിലമ്പൂർ നോർത്ത്, സൗത്ത് വനം ഡിവിഷനുകളിലായി ജില്ലയിൽ 69.25 കിലോ മീറ്റർ ദൂരത്തിൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കും.
സോളാർ വേലി, ട്രഞ്ച് എന്നിവ ഫലപ്രദമല്ലെന്നുകണ്ടാണ് വിദഗ്ധരുടെ നിർദേശപ്രകാരം വനംവകുപ്പ് പ്രതിരോധത്തിന്റെ ചുവടുമാറ്റിയത്. നിലമ്പൂരിന്റെ ഭൂപ്രകൃതി ട്രെഞ്ചിന് അനുകൂലമല്ലെന്നുകണ്ട് 2022 മുതൽതന്നെ പരമാവധി ഒഴിവാക്കിയിരുന്നു. ഇതോടെയാണ് സോളാർ ഫെൻസിങ്ങിന് വനംവകുപ്പ് കൂടുതൽ പരിഗണന നൽകിയത്. വനാതിർത്തിയിലൂടെ സ്ഥാപിക്കുന്ന സോളാർ ഫെൻസിങ്ങിന്റെ സംരക്ഷണം തലവേദനയായതോടെ അതും കുറച്ചുകൊണ്ടുവന്നു.
സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഹാങ്ങിങ് ഫെൻസിങ് കൂടുതൽ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. കാളികാവ് റെയ്ഞ്ചിലെ പാട്ടകരിമ്പ് -കവളയിൽ അഞ്ച് കിലോ മീറ്റർ, കൽക്കുളം- ചീനിക്കുന്ന് 1.3 കിലോ മീറ്റർ, നെല്ലിക്കര- മരുതങ്ങാട് 1.5 കിലോ മീറ്റർ, കരുളായി റെയ്ഞ്ചിലെ കല്ലംകോട് -അണക്കെട്ട് മൂന്ന് കിലോ മീറ്റർ, കൊയപ്പാൻകുണ്ട് -750 മീറ്റർ എന്നിവിടങ്ങളിൽ ഹാങ്ങിങ് ഫെൻസിങ് പൂർത്തീകരിച്ചു. ഇത് കൂടാതെയാണ് സൗത്ത് ഡിവിഷനിൽ 28.25 കിലോ മീറ്റർ ദൈർഘ‍്യത്തിലും നോർത്ത് ഡിവിഷനിൽ 41 കിലോ മീറ്ററും ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നത്. സൗത്ത് ഡിവിഷനിൽ കരുളായി റെയ്ഞ്ചിലെ ബാലക്കുളം- ഒടുക്കുംപൊട്ടി- 5.75 കിലോ മീറ്റർ (45.86 ലക്ഷം), പാലാങ്കര- മൈലംപാറ 5.50 കിലോ മീറ്റർ (42.94 ലക്ഷം,) പൂളക്കപ്പാറ- തീക്കടി കോളനി നാല് കിലോ മീറ്റർ (32.13 ലക്ഷം), ഉച്ചക്കുളം കോളനി രണ്ട് കിലോ മീറ്റർ (16.05 ലക്ഷം), കാളികാവ് റെയ്ഞ്ചിലെ മൈലംമ്പാറ- മാനുപൊട്ടി മൂന്ന് കിലോമീറ്റർ (23.99 ലക്ഷം), പാട്ടകരിമ്പ് കോളനി രണ്ട് കിലോ മീറ്റർ (16.05 ലക്ഷം), ചിങ്കക്കല്ല് കോളനി ഒരുകിലോ മീറ്റർ (7.97 ലക്ഷം) ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കും. 40.01 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് അനുമതിയായിട്ടുണ്ട്.
നോർത്ത് ഡിവിഷനിൽ വഴിക്കടവ് റെയ്ഞ്ച് മൂന്ന് കിലോ മീറ്റർ, എടവണ്ണ റെയ്ഞ്ച് 29 കിലോ മീറ്റർ, നിലമ്പൂർ റെയ്ഞ്ച് ഒമ്പത് കിലോ മീറ്റർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കും. നബാർഡിന്റെയും കിഫ്ബിയുടെയും സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി. ഒരുകിലോ മീറ്ററിന് 8.25 ലക്ഷമാണ് ചെലവ് കാണുന്നത്. മിക്ക പ്രവൃത്തിയുടെയും ടെൻഡർ നടപടി പൂർത്തിയായിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..