കരിപ്പൂർ
വിമാനത്താവളത്തിലെത്തിയ അഞ്ച് യാത്രക്കാരിൽനിന്നായി 5.719 കിലോഗ്രാം സ്വർണം പിടികൂടി. ദുബായിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി കലംതോടൻ സൽമാനുൽ ഫാരിസ് (21), ജിദ്ദയിൽനിന്ന് ഗൾഫ് എയർ വിമാനത്തിലെത്തിയ മലപ്പുറം സ്വദേശികളായ വള്ളുവമ്പ്രം തയ്യിൽതൊടി നൗഷാദ് (37), ആമയൂർ കോട്ടക്കോടൻ ജംഷീർമോൻ (36), പന്തല്ലൂർ കുവപ്പിലം മുഹമ്മദ് അസ്ലം (34), ഫ്‌ളൈ ദുബായി വിമാനത്തിൽ ദുബായിൽനിന്ന് എത്തിയ കോഴിക്കോട് അത്തോളി ഐനി പുറത്ത് ഷറഫുദ്ദീൻ (28)എന്നിവരിൽനിന്നാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം സ്വർണം പിടികൂടിയത്.
ഫാരിസിൽനിന്ന് 959 ഗ്രാം, നൗഷാദ്, ജംഷീർമോൻ, അസ്ലം, ഷറഫുദ്ദീൻ എന്നിവരിൽനിന്ന് യഥാക്രമം 1167, 1168, 1170, 1255 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. ഗുളികരൂപത്തിൽ ശരീരത്തിൽ ഒളിച്ചുവച്ചാണ് അഞ്ചുപേരും സ്വർണം കൊണ്ടുവന്നത്. പിടികൂടിയ സ്വർണത്തിന് 2.9 കോടി രൂപ വിലവരും.
വിമാനടിക്കറ്റും ഒരുലക്ഷം രൂപവീതവും കള്ളക്കടത്ത് സംഘം വാഗ്ദാനം ചെയ്തിരുന്നതായി പിടിയിലായവർ കസ്റ്റംസിന് മൊഴിനൽകി. കസ്റ്റംസ് അസിസ്റ്റന്റ് കമീഷണർ സിനോയി കെ മാത്യുവിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, എം മനോജ്, സി അഭിലാഷ്, വീണ ധർമരാജ്, മുരളി, ഗുർജന്ദ്സിങ്, ഇൻസ്‌പെക്ടർമാരായ അർജുൻ കൃഷ്ണ, വി കെ ശിവകുമാർ, ദുഷ്യന്ത് കുമാർ, അക്ഷയ് സിങ്, ആർ എസ് സുധ എന്നിവർ ചേർന്നാണ് സ്വർണം പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..