പൊന്നാനി
മത്സ്യത്തൊഴിലാളി ഫെഡറേഷൻ സ്ഥാപക നേതാവായ ഇ കെ ഇമ്പിച്ചിബാവയുടെ ഭാര്യ ഫാത്തിമ ടീച്ചറെ കാണാൻ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ വീട്ടിലെത്തി. കാൽനടജാഥയുടെ ഭാഗമായി പൊന്നാനിയിലെത്തിയപ്പോഴാണ് ജാഥാ ക്യാപ്റ്റൻകൂടിയായ ചിത്തരഞ്ജൻ ഫാത്തിമ ടീച്ചറെ കാണാനെത്തിയത്.
സംഘടനയുടെ ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ച ഇമ്പിച്ചിബാവയുടെ ഓർമകളിരമ്പുന്ന പൊന്നാനിയിൽ ജാഥ എത്തിയപ്പോൾ ആദ്യം മനസ്സിലെത്തിയത് ടീച്ചറുടെ മുഖമായിരുന്നെന്ന് ചിത്തരഞ്ജൻ പറഞ്ഞു. സംഘടനയുടെ ആരംഭംമുതൽ പലതവണ സംഘടനാ ചർച്ചകൾക്ക് വേദിയായിരുന്നു ഇമ്പിച്ചിബാവയുടെ വീടായ ലാൽഭവൻ.
"അൽപ്പംപോലും നടക്കാൻ പറ്റാത്ത അവസ്ഥയാണ്. ജാഥ പൊന്നാനിയിലെത്തിയപ്പോൾ പങ്കെടുക്കാൻ പറ്റാത്തതിൽ വലിയ സങ്കടമുണ്ട്’–- ഫാത്തിമ ടീച്ചർ പറഞ്ഞു. എല്ലാ ആശംസകളും നേർന്ന് വീട്ടിലുണ്ടാക്കിയ പൊന്നാനി പലഹാരങ്ങൾ നൽകിയാണ് ജാഥാ ക്യാപ്റ്റനെ യാത്രയാക്കിയത്. മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ എ റഹീം, ഇമ്പിച്ചിബാവയുടെ മകൻ ഇ കെ ഖലീൽ, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി അഡ്വ. ഷിനോജ് എന്നിവരും കൂടെയുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..