തിരുവനന്തപുരം/മലപ്പുറം
സംയുക്ത കർഷകമോർച്ച ആഹ്വാനപ്രകാരം കർഷകർ ശനിയാഴ്‌ച രാജ്യത്തെ രാജ്‌ഭവനുകൾ വളഞ്ഞു. ദേശീയ കർഷക പ്രക്ഷോഭത്തിന്റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ കേന്ദ്ര സർക്കാർ പാലിക്കുക, സ്വാമിനാഥൻ കമീഷൻ നിർദേശിച്ച താങ്ങുവില നിയമംവഴി നടപ്പാക്കുക, വൈദ്യുതിബിൽ പിൻവലിക്കുക, കാർഷികകടം എഴുതിത്തള്ളുക, പെൻഷൻ തുക വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു കർഷക പടയണി.
തിരുവനന്തപുരത്ത് രാജ്‌ഭവൻമാർച്ച് കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാനത്ത് ജില്ലാ കേന്ദ്രങ്ങളിലെ പ്രധാന കേന്ദ്രസർക്കാർ ഓഫീസുകളിലേക്കും മാർച്ച് നടന്നു.
കേരള കർഷകസംഘം, കിസാൻസഭ, കർഷക യൂണിയൻ (എം), കിസാൻജനത (എസ്), കിസാൻജനത (എൽജെഡി), കർഷക കോൺഗ്രസ് (എസ്), കേരള കർഷക യൂണിയൻ (സ്‌കറിയ), ജനാധിപത്യ കർഷക യൂണിയൻ, നാഷണലിസ്റ്റ് കിസാൻസഭ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു മാർച്ച്.
മലപ്പുറത്ത് സംയുക്ത കർഷകമോർച്ച സിവിൽ സ്റ്റേഷൻ പോസ്റ്റ് ഓഫീസിനുമുന്നിലേക്ക് മാർച്ച് നടത്തി. നാഷണലിസ്റ്റ് കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് ജോസ് കുറ്റ്യാനിമറ്റം ഉദ്ഘാടനംചെയ്തു. കിസാൻ സഭ ജില്ലാ സെക്രട്ടറി ഇ സൈതലവി അധ്യക്ഷനായി. മുഹമ്മദ്കുട്ടി ഒഴുകൂർ (കിസാൻ ജനതാദൾ), വി രാജഗോപാൽ (കിസാൻ സഭ), സാലിഹ് മേടപ്പിൽ എന്നിവർ സംസാരിച്ചു.
കർഷകസംഘം ജില്ലാ സെക്രട്ടറി വി എം ഷൗക്കത്ത് സ്വാഗതവും കെ സുന്ദരരാജൻ നന്ദിയും പറഞ്ഞു. പെരിന്തൽമണ്ണ റോഡിലെ പെട്രോൾ പമ്പിന് സമീപത്തുനിന്ന് തുടങ്ങിയ പ്രകടനത്തിൽ നൂറുകണക്കിന് കർഷകർ അണിചേർന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..