മലപ്പുറം
സൂപ്പർ കപ്പിൽ ഇന്ത്യൻ ഫുട്‌ബോളിലെ വമ്പൻമാർ പന്തുതട്ടുമ്പോൾ മലബാറിലെ കാൽപ്പന്തുപ്രേമികൾ പയ്യനാട്ടേക്ക് ഒഴുകും. ടൂർണമെന്റിനായി പയ്യനാട് സ്‌റ്റേഡിയത്തിൽ ഒരുക്കം അതിവേഗം. മൈതാനത്തെ പുല്ലുവെട്ടി ശരിയാക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്.
സൂപ്പർ കപ്പിനുള്ള യോഗ്യതാ മത്സരം ഏപ്രിൽ മൂന്നിന് പയ്യനാട്ട് ആരംഭിക്കും. ഒമ്പതിന് സൂപ്പർ കപ്പിന് തുടക്കമാകും. ബി, ഡി ഗ്രൂപ്പ് മത്സരങ്ങളും ഒരു സെമി ഫൈനലുമാണ് ഇവിടെ. എ, സി ഗ്രൂപ്പ് മത്സരങ്ങളും സെമി ഫൈനലും ഫൈനലും കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിലാണ്. കോഴിക്കോട്ടെ മത്സരം എട്ടിന് ആരംഭിക്കും. ദിവസവും വൈകിട്ട് അഞ്ചിനും രാത്രി 8.30നുമാണ് മത്സരം.
അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ പ്രതിനിധി മൈക്കിൾ ആൻഡ്രൂസിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം പയ്യനാട് സ്‌റ്റേഡിയം സന്ദർശിച്ച് ഒരുക്കം വിലയിരുത്തി. സ്‌റ്റേഡിയത്തിലെ സൗകര്യങ്ങളിൽ അവർ തൃപ്‌തരാണ്. ഫ്ലഡ്‌ലിറ്റിന്റെ പ്രകാശതീവ്രത ഉറപ്പാക്കാൻ ട്രയൽറൺ നടത്തി. ടീമുകളുടെ താമസം, ഹോട്ടലുകളിൽനിന്ന് സ്‌റ്റേഡിയത്തിലേക്കുള്ള യാത്ര, പരിശീലന മൈതാനങ്ങൾ എന്നിവ ധാരണയായിട്ടുണ്ട്. ജില്ലയിൽ മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയം, കലിക്കറ്റ് സർവകലാശാലാ സ്‌റ്റേഡിയത്തിലെ രണ്ട് കോർട്ടുകൾ എന്നിവയാണ് പരിശീലന മൈതാനങ്ങൾ.
എഎഫ്‌സി
യോഗ്യതാ മത്സരം 4ന്
സൂപ്പർ കപ്പിനുപുറമേ ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (എഎഫ്‌സി) ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുന്ന ഇന്ത്യയിൽനിന്നുള്ള ടീമിനെ തെരഞ്ഞെടുക്കാനുള്ള മത്സരവും പയ്യനാട് നടക്കും. ഏപ്രിൽ നാലിന് രാത്രി എട്ടരയ്‌ക്ക് മുംബൈ എഫ്‌സിയും ജംഷഡ്‌പുർ എഫ്‌സിയും ഏറ്റുമുട്ടും.
യോഗ്യതാ മത്സരക്രമം
ഏപ്രിൽ മൂന്ന്– രാജസ്ഥാൻ യുണൈറ്റഡ് –- നെരോക എഫ്‌സി (രാത്രി 8.30)
ഏപ്രിൽ അഞ്ച്– ശ്രീനിധി ഡെക്കാൻ–- ആദ്യ കളിയിലെ ജേതാക്കൾ (വൈകിട്ട് അഞ്ച്)
ഗോകുലം എഫ്‌സി–- മുഹമ്മദൻസ് സ്‌പോട്ടിങ് (രാത്രി എട്ട്)
ഏപ്രിൽ ആറ്– ട്രാവു എഫ്‌സി–- ഐസ്വാൾ (വൈകിട്ട് അഞ്ച്)
റിയൽ കശ്‌മീർ–-ചർച്ചിൽ ബ്രദേഴ്‌സ് (രാത്രി 8.30)
ഗ്രൂപ്പ് എ
ബംഗളൂരു എഫ്സി
കേരള ബ്ലാസ്‌റ്റേഴ്‌സ്
റൗണ്ട് ഗ്ലാസ് പഞ്ചാബ്
ഒന്നാം യോഗ്യതാ മത്സരത്തിലെ വിജയികൾ
ഗ്രൂപ്പ് ബി
ഹൈദരബാദ് എഫ്‌സി
ഒഡീഷ എഫ്‌സി
ഈസ്‌റ്റ് ബംഗാൾ
മൂന്നാം യോഗ്യതാ മത്സരത്തിലെ വിജയികൾ
ഗ്രൂപ്പ് സി
എടികെ മോഹൻബഗാൻ
എഫ്‌സി ഗോവ
ജംഷഡ്‌പുർ എഫ്‌സി
രണ്ടാം യോഗ്യതാ മത്സരത്തിലെ വിജയികൾ
ഗ്രൂപ്പ് ഡി
മുംബൈ സിറ്റി എഫ്‌സി
ചെന്നൈയിൻ എഫ്‌സി
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി
നാലാം യോഗ്യതാ മത്സരത്തിലെ വിജയികൾ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..