മലപ്പുറം
ജില്ലയിൽ മൂന്നുപേർക്കുകൂടി കോവിഡ്–- 19 സ്ഥിരീകരിച്ചതായി കലക്ടർ ജാഫർ മലിക് അറിയിച്ചു. കൽപ്പകഞ്ചേരി കന്മനം സ്വദേശിയായ 49കാരനും തിരൂർ പുല്ലാർ സ്വദേശിയായ 39കാരനും വണ്ടൂർ അയനിക്കോട് സ്വദേശിയായ 36കാരനുമാണ് വ്യാഴാഴ്‌ച രോഗബാധ സ്ഥിരീകരിച്ചത്.
ദുബായിൽനിന്ന് ഷാർജവഴി 22ന് രാവിലെ 6.30ന് തിരുവനന്തപുരത്തെത്തിയ എ ഐ 968 എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനാണ് വണ്ടൂർ അയനിക്കോട് സ്വദേശി. ഇയാളിപ്പോൾ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിലാണ്.
കൽപ്പകഞ്ചേരി കന്മനം സ്വദേശി 22ന് ഇ വൈ 254 അബുദാബി എയർ വിമാനത്തിൽ ദുബായിൽനിന്ന് രാവിലെ എട്ടിന് കരിപ്പൂർ വിമാനത്താവളത്തിലെത്തി.
തുടർന്ന് ആംബുലൻസിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനക്ക് വിധേയനായശേഷം ഓട്ടോറിക്ഷയിൽ വീട്ടിലെത്തി പ്രത്യേക നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 25ന് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
തിരൂർ പുല്ലൂർ സ്വദേശിയും മാർച്ച് 22ന് ദുബായിൽനിന്നാണ് എത്തിയത്. രാവിലെ 7.30ന് ബംഗളൂരിലെത്തിയ ഇ കെ 564 എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു. ബംഗളൂരിൽനിന്ന് ടെമ്പോ ട്രാവലറിൽ കേരള അതിർത്തിയിലെത്തി പിന്നീട് ആംബുലൻസിൽ തലശേരി ഗവ. ആശുപത്രിയിലെത്തി പരിശോധനക്ക് വിധേയനായി.
മാർച്ച് 23ന് രാവിലെ ആംബുലൻസിൽ തിരൂർ പുല്ലൂരിലെ വീട്ടിലെത്തി പ്രത്യേക നിരീക്ഷണത്തിൽ കഴിഞ്ഞു. കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഇയാളെ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇവർ സഞ്ചരിച്ച വിമാനങ്ങളിലെ യാത്രക്കാരും നേരിട്ട് സമ്പർക്കം പുലർത്തിയവരും വീടുകളിൽ പ്രത്യേക നിരീക്ഷണത്തിൽ കഴിയണമെന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിൽ ജില്ലാ കൺട്രോൾ സെല്ലിൽ വിളിച്ച് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും കലക്ടർ അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..