മലപ്പുറം
പൊതുജനങ്ങളുടെ പരാതികളും നിവേദനങ്ങളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റിയ ജില്ലയിലെ മാതൃക മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു. ജില്ലാ കലക്ടർ വി ആർ പ്രേംകുമാറാണ് ഓൺലൈൻ പോർട്ടൽ പദ്ധതിയ്ക്ക് തുടക്കമിട്ടത്. ഒരുവർഷം പിന്നിട്ടപ്പോൾ ജില്ലയിൽ നാലായിരത്തോളം അപേക്ഷകളാണ് ലഭിച്ചത്. കലക്ടറേറ്റിലെ പിജിആർ (പബ്ലിക് ഗ്രീവിയൻസ്) സെൽവഴി ഓഫ് ലൈനായി നൽകിയിരുന്ന സേവനമാണ് കൂടുതൽ സുതാര്യമാക്കി ഓൺലൈനാക്കി മാറ്റിയത്. ഇതിലൂടെ ഗുണഭോക്താവിന് പരാതിയിന്മേൽ സ്വീകരിച്ച നടപടികൾ വീട്ടിലിരുന്നുതന്നെ അറിയാനാവും.
നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററും കേരള സ്റ്റേറ്റ് ഐടി മിഷനുമാണ് ജില്ലാ ഭരണകൂടത്തിനായി ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയത്. ഐടി മിഷൻ മലപ്പുറം ജില്ലാ ഓഫീസാണ് വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനം ഉൾപ്പെടെ സാങ്കേതിക സഹായം നൽകുന്നത്.
കലക്ടറേറ്റിൽ പരാതി നൽകാനെത്തുന്നവർക്ക് പബ്ലിക് ഗ്രീവിയൻസ് സെല്ലിൽനിന്ന് ലഭിക്കുന്ന ടോക്കണിന്റെ അടിസ്ഥാനത്തിൽ കലക്ടറെ കണ്ട് പരാതി നൽകാം. ബന്ധപ്പെട്ട പരാതി ഏത് വകുപ്പിലേക്കാണോ കൈമാറേണ്ടത് എന്നതുൾപ്പടെയുള്ള കലക്ടറുടെ നിർദേശവും രേഖപ്പെടുത്തി പബ്ലിക് ഗ്രീവിയൻസ് സെല്ലിന് കൈമാറും. ഇവിടെനിന്ന് പരാതി സ്‌കാൻചെയ്ത് പോർട്ടിലേക്ക് ചേർക്കുകയും തുടർ അന്വേഷണങ്ങൾക്കായി ഒരു ആപ്ലിക്കേഷൻ നമ്പർ ഗുണഭോക്താവിന് നൽകുകയും ചെയ്യും. ഈ ആപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച് പരാതിയിൽ സ്വീകരിച്ച നടപടികൾ ഗുണഭോക്താവിന് മനസ്സിലാക്കാനുമാവും. പരാതിയിൽ നടപടികൾ സ്വീകരിച്ചാൽ ആ വിവരം എസ്എംഎസ് സന്ദേശമായി മൊബൈൽ നമ്പറിലൂടെ അറിയിക്കും. പരാതിയിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന ബന്ധപ്പെട്ട വകുപ്പിന്റെ രേഖാമൂലമുള്ള മറുപടിയും ആപ്ലിക്കേഷൻ നമ്പറിന്റെ സഹായത്തോടെ https://edistrict.kerala.gov.in/ എന്ന പോർട്ടലിൽ ഗുണഭോക്താവിന് ലഭ്യമാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..