നിലമ്പൂർ
നിലമ്പൂർ നിയമസഭാ സീറ്റ് മകൻ ആര്യാടൻ ഷൗക്കത്തിന് വേണമെന്ന നിലപാട് കടുപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്. ഇതിനായി ഹൈക്കമാൻഡിനെ സമീപിച്ചതായാണ് വിവരം. ഷൗക്കത്തിന് സീറ്റ് കൊടുത്തില്ലെങ്കിൽ താൻ മത്സരിക്കുമെന്ന സൂചനയും ആര്യാടൻ നൽകി.
മലപ്പുറം ജില്ലയിൽ എ ഗ്രൂപ്പിന് അനുവദിച്ച സീറ്റാണ് നിലമ്പൂർ. ആര്യാടൻ മുഹമ്മദിനെ തുടർച്ചയായി ജയിപ്പിച്ച മണ്ഡലം കഴിഞ്ഞതവണ കൈവിട്ടു. ആര്യാടൻ ഷൗക്കത്തിനെ എൽഡിഎഫ് സ്വതന്ത്രൻ പി വി അൻവർ തോൽപ്പിച്ചു. ഇത്തവണയും സീറ്റുറപ്പിക്കാൻ ഷൗക്കത്ത് നേരത്തെ ശ്രമം തുടങ്ങി. എന്നാൽ, രണ്ടുതവണ തഴയപ്പെട്ട ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന് സീറ്റ് നൽകാനാണ് എ ഗ്രൂപ്പ് ധാരണ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആര്യാടന്റെ വീട്ടിലെത്തി ഇക്കാര്യം അറിയിക്കുകയുംചെയ്‌തു. ഷൗക്കത്തിന് പാർടി ഭാരവാഹിത്വം നൽകി ഒതുക്കാനായിരന്നു നീക്കം. സീറ്റുറപ്പിച്ച പ്രകാശ് മണ്ഡലത്തിൽ പ്രചാരണവും തുടങ്ങി. ഇതിനിടയിലാണ് ആര്യാടൻ നിലപാട് കടുപ്പിച്ചത്. കോൺഗ്രസിലെ മുതിർന്ന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ കെ സി വേണുഗോപാൽ വഴിയാണ് ‘ഓപറേഷൻ’.
വി വി പ്രകാശിനെ മാറ്റുന്നത് തിരിച്ചടിയാകുമെന്ന് എ ഗ്രൂപ്പിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക തട്ടിപ്പുകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടുത്തിടെ ഷൗക്കത്തിനെ ചോദ്യംചെയ്‌തിരുന്നു. കഴിഞ്ഞതവണ തോറ്റതും തദ്ദേശ തെരഞ്ഞെടുപ്പിൽ നിലമ്പൂർ നഗരസഭ കോൺഗ്രസിന് നഷ്ടമായതും അവർ ആയുധമാക്കുന്നു. കഴിഞ്ഞതവണ അവസാന നിമിഷം വയലാർ രവി ഉൾപ്പെടെയുള്ള നേതാക്കളെ സമ്മർദത്തിലാഴ്‌ത്തിയാണ് ഷൗക്കത്തിന് ആര്യാടൻ മുഹമ്മദ് സീറ്റ് തരപ്പെടുത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..