മലപ്പുറം
കാൽപ്പന്തിന്റെ നാട്ടിലെ കലാവസന്തത്തിന് സമാപനം. ‘കുടുംബശ്രീ അരങ്ങ് 2023–- ഒരുമയുടെ പലമ’ ജില്ലാ കലോത്സവത്തിൽ 161 പോയിന്റോടെ കൊണ്ടോട്ടി താലൂക്ക് കിരീടം നേടി. 113 പോയിന്റുകളുമായി തിരൂരങ്ങാടി, ഏറനാട് താലൂക്കുകൾ രണ്ടും 109 പോയിന്റുമായി പെരിന്തൽമണ്ണ മൂന്നും സ്ഥാനംനേടി. മലപ്പുറം ഗവ. കോളേജിൽ രണ്ടുദിവസങ്ങളിലായി നാല് വേദിയിലായിരുന്നു മത്സരം. നാടകം, ശിങ്കാരിമേളം, ലളിതഗാനം, നാടോടിനൃത്തം, മിമിക്രി, മോണോ ആക്ട് തുടങ്ങിയവയും രചനാ മത്സരങ്ങളുമടക്കം 59 ഇനങ്ങളിലാണ് അംഗങ്ങൾ മാറ്റുരച്ചത്. ഏഴ് താലൂക്കിൽനിന്നായി 1372 ഓക്‌സിലറി, കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു. മംഗലംകളി, എരുത് കളി, കണ്ണേറ് പാട്ട്, കൂളിപ്പാട്ട് എന്നിങ്ങനെ നിലവിൽ പ്രചാരത്തിലില്ലാത്ത ഇനങ്ങളിലും മത്സരമുണ്ടായി.
സമാപന സമ്മേളനം കുടുംബശ്രീ സംസ്ഥാന ഗവേണിങ് ബോഡി എക്‌സിക്യൂട്ടീവ് അംഗം പി കെ സൈനബ ഉദ്‌ഘാടനംചെയ്‌തു.
ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ ജാഫർ കെ കക്കൂത്ത് അധ്യക്ഷനായി.
ജില്ലാ പ്രോഗ്രാം മാനേജർ വി എസ് റിജേഷ് സ്വാഗതവും എൻ ആർ ഷംന നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..