കൊണ്ടോട്ടി
കൊണ്ടോട്ടി കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും ലഹരിമരുന്ന് വിൽപ്പന നടത്തിവന്ന അന്തർ ജില്ലാ ലഹരികടത്ത് സംഘത്തിന്റെ തലവനും കൂട്ടാളിയും പിടിയിലായി. സംഘത്തലവൻ കൊണ്ടോട്ടി പുളിക്കൽ സ്വദേശി വായമ്പാടി വീട്ടിൽ ഷൈജു (പുളിക്കൽ ഷൈജു, 51), കൊണ്ടോട്ടി കോളനി റോഡിൽ തെക്കേങ്ങര വീട്ടിൽ നിഷാദ് (32) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡ് പരിസരത്തുവച്ചാണ് ഇവരെ പിടികൂടിയത്. പിടികൂടിയ ബ്രൗൺ ഷുഗറിന് വിപണിയിൽ അരലക്ഷത്തോളം രൂപ വിലവരും.
ഇവരെ ചോദ്യംചെയ്തതിൽനിന്ന് കൊണ്ടോട്ടി പ്രദേശത്തെ ലഹരികടത്ത് സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. പിടിയിലായ ഷൈജുവിന് കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നർക്കോട്ടിക് കേസുകളും കൊലപാതക ശ്രമം, ക്വട്ടേഷൻ, പിടിച്ചുപറി ഉൾപ്പെടെ 20ഓളം കേസുകളുണ്ട്. നിഷാദ് നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്. ഇവർക്കെതിരെ കാപ്പ ചുമത്തൽ ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചു.
മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എഎസ്പി വിജയ് ഭാരത് റെഡ്ഡി, കൊണ്ടോട്ടി ഇൻസ്‌പെക്ടർ ഐ പി മനോജ്, എസ്ഐ നൗഫൽ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷക സംഘമാണ് പ്രതികളെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..