മലപ്പുറം
‘പോടാ അവിടന്ന്, അർജന്റീന തോറ്റേന് ഞങ്ങക്ക് ഒരു കൊഴപ്പോല്ല, മെസി ഇനീം കളിക്കാനുള്ളതല്ലേ’ കളിയാക്കിയവരെ വീറോടെ നേരിട്ട പെൺകുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലാകെ പടരുകയാണ്. തിരൂർ മംഗലത്തെ ലുബ്‌ന ഫാത്തിമയാണ് വീഡിയോയിലെ താരം. മംഗലം എഎൽപി സ്‌കൂളിൽ രണ്ടാംക്ലാസ് വിദ്യാർഥിയാണ്.
അർജന്റീന–- സൗദി മത്സരം റെഡ് സ്‌റ്റാർ മംഗലം ഒരുക്കിയ ബിഗ് സ്‌ക്രീനിൽ കണ്ട് മടങ്ങുമ്പോഴാണ് സംഭവം. അതേപ്പറ്റി ലുബ്‌ന പറയുന്നതിങ്ങനെ. ‘ ഞങ്ങളെല്ലാരും ജേഴ്‌സിയൊക്കെ ഇട്ടാണ് കളികാണാൻ പോയത്. മെസി തോറ്റപ്പൊ ഇനിക്ക് സഹിച്ചില്ല. ഇവിടെ മെസീന്റെ ഒക്കെ കൊറേ ഫോട്ടോ വച്ചിട്ടുണ്ട്. അവിടെനിന്ന് കൊറേപേര് തുള്ളിക്കളിക്കുന്നു. അപ്പൊ ഇനിക്ക് ദേഷ്യംവന്നു’’.
വീഡിയോ നാട്ടിലാകെ തരംഗമായതൊന്നും ലുബ്‌നയും കൂട്ടുകാരും അറിഞ്ഞിരുന്നില്ല. ബുധനാഴ്‌ച സ്‌കൂൾ വിട്ടുവന്നപ്പോളാണ് കാര്യമറിയുന്നത്.
മാങ്ങാപ്പറമ്പിൽ സുലൈമാന്റെയും സുഹറാബിയുടെയും മകളാണ് ലുബ്‌ന. ‘ഇനിള്ള രണ്ട് കളീം ജയിച്ച് അവസാനം കപ്പുംകൊണ്ടെ മെസി പോകൂ, ബ്രസീലാരേ ഇങ്ങള് കരുതി ഇരുന്നോളീ. ബ്രസീല് തോറ്റാൽ ഞങ്ങളിവിടെ പടക്കം പൊട്ടിക്കും’...
കളിയാക്കിയവർക്ക് രണ്ടാം ക്ലാസുകാരിയുടെ താക്കീത്. ലുബ്‌നയ്‌ക്ക് കട്ടസപ്പോർട്ടുമായി കൂട്ടുകാരി ഇൻഷ ഫാത്തിമയും കൂടെയുണ്ടായിരുന്നു. നാലാം ക്ലാസിലാണ് ഇൻഷ. മേലത്ത് പുത്തൂർ ഷാഹിറിന്റെയും മുഹ്‌സിനയുടെയും മകളാണ്.
ഇത് സ്‌നേഹസമ്മാനം
ലുബ്‌ന ഫാത്തിമയ്‌ക്കും ഇൻ ഷ ഫാത്തിമയ്‌ക്കും സ്‌നേഹസമ്മാനവുമായി ജില്ലാ പഞ്ചായത്തംഗം ഇ അഫ്‌സൽ എത്തി.
ലുബ്‌നയുടെ വീട്ടിലെത്തി ഇരുവർക്കും ഫുട്‌ബോൾ സമ്മാനിച്ചു. എസ്‌എഫ്‌ഐ തിരൂർ ഏരിയാ സെക്രട്ടറി ജിത്തു, ഡിവൈഎഫ്‌ഐ മംഗലം മേഖലാ കമ്മിറ്റി അംഗം റഹീസ്, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ഷിനു, ഷാജഹാൻ എന്നിവരും ഒപ്പമുണ്ടായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..