മലപ്പുറം
ജില്ലയിലെ ഹരിത കർമ സേനയെ ശാക്തീകരിക്കാനായി പ്രത്യേക കമ്പനി രൂപീകരിക്കാൻ കുടുംബശ്രീ. ഇതിനുള്ള പ്രാഥമിക നടപടി ആരംഭിച്ചു. ജില്ലയിലെ ഹരിത കർമ സേനകളെ ഉൾപ്പെടുത്തി ‘മാവിക’ (മാലിന്യ വിമുക്ത കേരളം) സൊസൈറ്റി രൂപീകരിച്ചു. ഇവയുടെ രജിസ്‌ട്രേഷനുള്ള നടപടിയും ആരംഭിച്ചു. കേരളത്തിൽ ആദ്യമായാണ് ഹരിത കർമ സേനക്കായി ജില്ലാതല സൊസൈറ്റി. അടുത്ത ഘട്ടത്തിൽ കമ്പനി രൂപീകരിക്കുമെന്ന് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ജാഫർ കെ കക്കൂത്ത് പറഞ്ഞു. ഇതോടെ കുടുംബശ്രീ ജില്ലാതല കൺസോർഷ്യത്തിന്റെ എണ്ണം ആറായി.
മാലിന്യ ശേഖരണവും തരംതിരിക്കലുംമാത്രമല്ല ചെറുകിട സംരംഭങ്ങളും ഹരിത കേരളം മിഷൻ അംഗങ്ങൾ നടത്തുന്നുണ്ട്. ഓരോ പഞ്ചായത്തിലും ശരാശരി മൂന്നുമുതൽ അഞ്ചുവരെ സംരംഭങ്ങളുണ്ട്. ഈ സംരംഭങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് സൊസൈറ്റിയുടെയും കമ്പനിയുടെയും ലക്ഷ്യം. പഞ്ചായത്ത് ക്ലസ്‌റ്ററുകളുടെ ഭാരവാഹികൾ യോഗംചേർന്നാണ് 21 അംഗ ഭരണ സമിതിയെ തെരഞ്ഞെടുത്തത്. സെക്രട്ടറിയും പ്രസിഡന്റും ഉൾപ്പെടെ എല്ലാ ഭാരവാഹികളും ഹരിത കർമ സേനാ പ്രതിനിധികൾ തന്നെയാണ്. 21 അംഗങ്ങളിൽ ഒരാൾക്ക് അഞ്ച് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ചുമതലയും നൽകിയിട്ടുണ്ട്. നിലവിൽ 12 നഗരസഭകളിലും 86 പഞ്ചായത്തുകളിലുമായി 1932 ഹരിത കർമ സേനാംഗങ്ങളാണുള്ളത്.
ജില്ലയിൽ ബസാർ കൈരളി മാർക്കറ്റിങ് സൊസൈറ്റി, റെയിൻബോ തുണിസഞ്ചി, ഗാലക്‌സി ജനകീയ ഹോട്ടൽ കറിപൗഡർ, ന്യൂട്രിമിക്‌സ് എന്നിവയാണ് മറ്റ് കൺസോർഷ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..