പെരിന്തൽമണ്ണ
പ്രവാസി യുവാവ് കൊലചെയ്യപ്പെട്ട കേസിൽ മുഖ്യപ്രതി കീഴാറ്റൂർ ആക്കപ്പറമ്പ് സ്വദേശി യഹിയ പിടിയിലായതായി സൂചന. കീഴാറ്റൂർ പൂന്താനം ഭാഗത്തുനിന്ന് തിങ്കളാഴ്ച വൈകിട്ടോടെ ഇയാൾ പിടിയിലായതായാണ് വിവരം. മരിച്ച അട്ടപ്പാടി സ്വദേശി അബ്ദുൾ ജലീലി (42)നെ യഹിയയാണ് ആശുപത്രിയിൽ എത്തിച്ചതെന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങളിൽനിന്ന് തിരിച്ചറിഞ്ഞിരുന്നു. ജലീലിനെ ആശുപത്രിയിലെത്തിച്ചശേഷം യഹിയ മുങ്ങുകയായിരുന്നു. കേസിൽ ശനിയാഴ്ച റിമാൻഡിലായ അഞ്ച് പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകി. ആക്കപ്പറമ്പ് സ്വദേശി കോഴിക്കാട്ടിൽ വീട്ടിൽ അൽത്താഫ് (31), ആക്കപ്പറമ്പ് കല്ലിടുമ്പ് സ്വദേശി ചോലക്കൽ വീട്ടിൽ റഫീഖ് മുഹമ്മദ് മുസ്തഫ (മുത്തു–- 34), എടത്തനാട്ടുകര സ്വദേശി പാറക്കോട്ടുവീട്ടിൽ അനസ് ബാബു (മണി–- 40), പൂന്താനം സ്വദേശി കോണികുഴിയിൽ വീട്ടിൽ മുഹമ്മദ് അബ്ദുൾ അലി (അലിമോൻ–- 40), പൂന്താനം കൊണ്ടിപറമ്പ് സ്വദേശി പുത്തൻ പരിയാരത്ത് വീട്ടിൽ മണികണ്ഠൻ (ഉണ്ണി–- 38) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണം നടത്തുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..