24 April Wednesday
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്‌ കേസ്‌

വോട്ടുപെട്ടി കാണാതായ സംഭവം: 3 പേർ വിശദീകരണം നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023
മലപ്പുറം
പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ ബാലറ്റ്‌ പെട്ടി ജില്ലാ ട്രഷറി സ്‌ട്രോങ്‌ റൂമിൽനിന്ന്‌ കാണാതായ സംഭവത്തിൽ മൂന്ന്‌ ഉദ്യോഗസ്ഥർ കലക്ടർക്ക്‌ വിശദീകരണം നൽകി. നാലുപേർക്കാണ്‌ കാരണംകാണിക്കൽ നോട്ടീസ്‌ നൽകിയിരുന്നത്‌. ഇതിൽ പെരിന്തൽമണ്ണ സബ്‌ ട്രഷറി ഓഫീസറായിരുന്ന എൻ സതീഷ് കുമാർ, സീനിയർ അക്കൗണ്ടന്റ്  എസ് രാജീവ്, മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിലെ സീനിയർ ഇൻസ്‌പെക്ടർ സി എൻ പ്രതീഷ് എന്നിവർ മറുപടി നൽകി. തിരുവനന്തപുരം സഹകരണ വകുപ്പിൽ ജോയിന്റ് രജിസ്ട്രാറായ എസ് പ്രബിതാണ് ഇനി മറുപടി നൽകാനുള്ളത്. ഇയാൾക്ക് രണ്ടു ദിവസംകൂടി സമയം നൽകിയതായി കലക്ടർ വി ആർ പ്രേംകുമാർ പറഞ്ഞു. ഉദ്യോഗസ്ഥരുടെ വിശദീകരണം പരിശോധിച്ചശേഷമായിരിക്കും തുടർനടപടി. സംഭവത്തിൽ ചീഫ്‌ ഇലക്‌ട്രറൽ ഓഫീസർക്ക്‌ റിപ്പോർട്ട്‌ നൽകുമെന്നും കലക്ടർ പറഞ്ഞു. 
പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിൽ മാറ്റിവച്ച തപാൽ വോട്ടുകളടങ്ങിയ പെട്ടി  മലപ്പുറം സഹകരണ ജോ. രജിസ്‌ട്രാറുടെ ഓഫീസിൽനിന്നാണ്‌ കഴിഞ്ഞദിവസം കണ്ടെത്തിയത്‌. സതീഷ്‌ കുമാർ, എസ്‌ രാജീവ്‌ എന്നിവരെ സംസ്ഥാന ട്രഷറി ഡയറക്ടർ അന്വേഷണവിധേയാമായി സസ്‌പെൻഡ്‌ചെയ്‌തിരുന്നു.
 പെട്ടിയിൽനിന്ന് ഒരുകെട്ട് തപാൽവോട്ട് കാണാനില്ലെന്ന് സബ് കലക്ടർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ട്‌. അഞ്ചാം ടേബിളിൽ എണ്ണിയ 482 ബാലറ്റിന്റെ കെട്ടാണ്‌ കാണാതായത്‌. ഇത് എണ്ണിയതിനും ഉദ്യോഗസ്ഥൻ ഒപ്പിട്ടതിനും രേഖയുണ്ടെന്നും റിപ്പോർട്ടിലുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top