മലപ്പുറം
ആദ്യ പെനാൽറ്റി, ഗോളിയെ കാഴ്‌ചക്കാരനാക്കി മെസിയടിച്ച ബോൾ വലയിലേക്ക് ഒഴുകി നീങ്ങിയപ്പോൾ മലപ്പുറം ആർത്തലച്ചു. നീലക്കുപ്പായമിട്ട് വലിയ സ്‌ക്രീനുകൾക്കുമുന്നിൽ തടിച്ചുകൂടിയ അർജന്റീനപ്പട ആർപ്പുവിളിച്ചു. പിന്നെയും സുന്ദരനിമിഷങ്ങൾ, ഓഫ്‌സൈഡ് ട്രാപ്പിൽ കുടുങ്ങിയ മൂന്ന് ഗോളുകൾ നിരാശയുടെ ആദ്യതുള്ളിയായി. ഒന്നും നഷ്‌ടപ്പെടാനില്ലാത്തവരെപ്പോലെ സൗദി ആർത്തിരമ്പിയതോടെ ആരാധക ഹൃദയം നടുങ്ങി.
രണ്ടാംപകുതിയിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ സൗദിയുടെ രണ്ട് മനോഹര ഗോളുകൾ, എവിടെനിന്നെന്നില്ലാതെ അർജന്റീന വിരോധികൾ ഇരച്ചെത്തി. ബ്രസീലും ജർമനിയും പോർച്ചുഗലുമെല്ലാം ഒന്നായി... പിന്നെ കൂക്കിവിളിയും വാക്‌പോരും. ‘ഇതിലൊന്നും തളരില്ലെ’ന്ന് അർജന്റീനക്കാരുടെ ഉറച്ച പ്രഖ്യാപനം... ‘കളി ഇനീം ഉണ്ടല്ലോ, നാളെക്കഴിഞ്ഞ നിങ്ങളും ഇറങ്ങുമല്ലോ’ ‘നമുക്ക് കാത്തിരുന്നു കാണാം.’ ‘നമ്മളെ സൗദിയല്ലേ, ഞങ്ങള് അങ്ങട്ട് സഹിച്ചു’.. വാക്കുകൊണ്ടുള്ള യുദ്ധംനീണ്ടു.
ഖത്തർ ലോകകപ്പ് തുടങ്ങിയ ദിനംമുതൽ ആരാധകരും എതിരാളികളും കാത്തിരിക്കുകയായിരുന്നു ഈ ദിനത്തിന്. ജയിക്കുമെന്ന് ഉറപ്പിച്ചിറങ്ങിയവർക്ക് കാലിടറിയതിന്റെ നിരാശ ഉള്ളിലുണ്ട്. വ്യാഴാഴ്‌ച ബ്രസീലുകൂടി കളത്തിലിറങ്ങുന്നതോടെ ലോകകപ്പ് ആരവംമുറുകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..