വളാഞ്ചേരി
ക്രൈം ബ്രാഞ്ച് എസ്‌ഐ ചമഞ്ഞ് വിവാഹ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. ക്വാർട്ടേഴ്‌സ് പരിശോധനക്കിടെ വേങ്ങര ഇരിങ്ങല്ലൂർ സ്വദേശി പറത്തോടത്ത് വീട്ടിൽ സൈതലവി (44)യാണ് കുറ്റിപ്പുറം പൊലീസിന്റെ വലയിലായത്. ആതവനാട് സ്വദേശിയായ യുവതിയെ മൂന്ന് മാസംമുമ്പ് ക്രൈം ബ്രാഞ്ച് എസ്ഐ ചമഞ്ഞാണ് ഇയാൾ വിവാഹം കഴിച്ചത്. ഇവരുമൊത്ത് പ്രതി ഒരുമാസത്തിലധികമായി കുറ്റിപ്പുറം ചെമ്പിക്കലിലെ ക്വാർട്ടേഴ്സിൽ താമസിച്ചുവരികയായിരുന്നു.
ബുധനാഴ്ച വൈകിട്ട് ക്വാർട്ടേഴ്‌സിൽ പൊലീസ് പരിശോധനക്കെത്തിയപ്പോൾ ഇയാൾ എസ്ഐയുടെ യൂണിഫോം ധരിച്ച് ഇരിക്കുകയായിരുന്നു. കുറ്റിപ്പുറം പൊലീസ് ചോദ്യംചെയ്ത് നടത്തിയ പരിശോധനയിലാണ് നിരവധി തട്ടിപ്പുകേസുകളിൽ പ്രതിയാണ് ഇയാളെന്ന് മനസ്സിലായത്. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ 2017ൽ നടന്ന ബലാത്സംഗ കേസിലും ഇയാളുടെ പേരിൽ വാറന്റുണ്ട്. കൊണ്ടോട്ടി പൊലീസെത്തി പ്രതിയെ തുടർ അന്വേഷണങ്ങൾക്കായി കൊണ്ടുപോയി. കുറ്റിപ്പുറം എസ്ഐ ഷെമീൽ, എസ്‌സിപിഒമാരായ ജയപ്രകാശ്, രാജേഷ്, സിപിഒ സുമേഷ് എന്നിവരടങ്ങിയ സംഘമാണ് തട്ടിപ്പുവീരനെ പിടികൂടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..