മലപ്പുറം
നിർധന വൃക്കരോഗികൾക്ക് ആശ്വാസമേകാൻ കാടാമ്പുഴ ദേവസ്വത്തിന്റെ സൗജന്യ ഡയാലിസിസ് കേന്ദ്രം. ദേവസ്വത്തിനുകീഴിലെ ആറേക്കറിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടല്‍ 24ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി നിർവഹിക്കും.
പദ്ധതി പൂർത്തീകരണത്തിനും നടത്തിപ്പിനും 30 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദേവസ്വത്തിനുകീഴിലുള്ള ധർമാശുപത്രിയിലൂടെ 1988 മുതൽ എല്ലാവർക്കും സൗജന്യ വൈദ്യസഹായം നൽകുന്നുണ്ട്. ഈ സേവനം വിപുലപ്പെടുത്തിയാണ് ഡയാലിസിസ് കേന്ദ്രം. വിവിധ പ്രദേശങ്ങളിൽ നടത്തിയ സർവേയിൽ മുന്നൂറോളം വൃക്കരോഗികൾ ഉള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. ആദ്യഘട്ടം 25 ഡയാലിസിസ് മെഷീൻ സ്ഥാപിക്കും. അഞ്ചുകോടി രൂപ ചെലവിൽ വൃക്കയുടെ മാതൃകയിലുള്ള കെട്ടിടമാണ് പണിയുക. അത്യാധുനിക സൗകര്യങ്ങളുള്ള മിനി ഐസിയു, ലബോറട്ടറി, സ്‌കാനിങ്, വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്, സോളാർ എനർജി സിസ്റ്റം, കൂട്ടിരിപ്പുകാർക്കുള്ള റീഡിങ് റൂം, പാർക്കിങ് സൗകര്യം എന്നിവയുണ്ടാകും. നിലവിലെ ഡിസ്‌പെൻസറി അവിടേക്ക് മാറ്റും. രണ്ടാംഘട്ടം അന്താരാഷ്ട്ര നിലവാരമുള്ള ആശുപത്രിയും ഗവേഷണകേന്ദ്രവുമായി മെച്ചപ്പെടുത്തും.
വാർത്താസമ്മേളനത്തിൽ കാടാമ്പുഴ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എ എസ് അജയകുമാർ, മാനേജർ എൻ വി മുരളീധരൻ, എൻജിനിയർ കെ വിജയകൃഷ്ണൻ, ഫാർമസിസ്റ്റ് കെ വേണുഗോപാൽ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..