എടക്കര
വീടെന്ന സ്വപ്നവുമായി ക്യാമ്പിൽ കഴിഞ്ഞവർക്ക് ആശ്വാസം പകർന്ന് ഗ്രാമത്തിൽ ഭൂമിയൊരുങ്ങി. കവളപ്പാറ പ്രളയബാധിതരായ ആദിവാസികൾക്കാണ് 32 വീടുകളുയരുക. പോത്ത്കല്ല് ഉപ്പട ടൗണിനോട് ചേർന്ന ഗ്രാമം റോഡിലാണ് സർക്കാർ ഫണ്ടുപയോഗിച്ച് 3.57 ഏക്കറിൽ വീടുകൾ നിർമിക്കുന്നത്. ഓരോ കുടുംബത്തിനും ഭൂമി വാങ്ങാൻ ആറുലക്ഷവും വീട് നിർമിക്കാൻ ആറുലക്ഷവുമാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. ദുരന്തത്തിൽ വീടും ഭൂമിയും പൂർണമായും നഷ്ടപ്പെട്ട 11 കുടുംബം, ദുരന്ത മേഖലയിലെ തുരുത്തിൽ വീടുണ്ടായിരുന്ന ആറ് കുടുംബം, മലയിടിച്ചിൽ ഭീഷണികാരണം മാറ്റി പാർപ്പിക്കുന്ന 15 കുടുംബം എന്നിവരെയാണ് പുനരധിവസിപ്പിക്കുന്നത്.
ഒരു വർഷത്തിലധികമായി ക്യാമ്പ് പ്രവർത്തിക്കുന്ന ഓഡിറ്റോറിയം വാടക, ക്യാമ്പിലെ അംഗങ്ങൾക്ക് ഭക്ഷണം, ബയോ ടോയ്‌ലറ്റ് സൗകര്യം ഉൾപ്പെടെ പത്ത് ലക്ഷത്തിലധികം തുക സർക്കാർ ചെലവഴിച്ചു. 1.10 കോടി രൂപക്കാണ് സർക്കാർ ഉപ്പട ഗ്രാമം റോഡിൽ ഭൂമി വാങ്ങിയത്. സർക്കാർ അനുവദിച്ച തുകയിൽ 68 ലക്ഷം രൂപ ബാക്കിയുണ്ട്. നിലമ്പൂർ തഹസിൽദാരുടെ അക്കൗണ്ടിലുള്ള തുകയും അനുബന്ധ സൗകര്യങ്ങൾക്ക് ഉപയോഗിക്കും. പത്ത് സെന്റ് വീതം അളന്ന് തിരിച്ച് 32 കുടുംബത്തിനും പ്ലോട്ടുകൾ നിശ്ചയിച്ചു. പി വി അൻവർ എംഎൽഎയും പോത്ത്കല്ല് പഞ്ചായത്തും മുൻകൈയെടുത്താണ് സംസ്ഥാന സർക്കാരിൽനിന്ന് ഭൂമി വാങ്ങാനും വീട് നിർമാണത്തിനും ഫണ്ട് ലഭ്യമാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..