എടക്കര
മലയോരത്ത് മഴ കനത്തതോടെ പുഴകളിലെ കനത്ത കുത്തൊഴുക്കിൽ താൽക്കാലിക പാലങ്ങൾ ഒലിച്ചുപോയി. കരിമ്പുഴയ്ക്ക് കുറുകെ ഏനാന്തി കടവ്, ചാലിയാർ പുഴയിലെ കൈപ്പിനിക്കടവ്, പുന്നപ്പുഴയിലെ മുട്ടിക്കടവ് എന്നിവിടങ്ങളിലെ താൽക്കാലിക പാലങ്ങളാണ് ഒലിച്ചുപോയത്. ഇതോടെ പള്ളിക്കുത്ത്, കറുമ്പലങ്കോട്, കൈപ്പിനി, കൊന്നമണ്ണ നിവാസികളുടെ യാത്രാദുരിതം ഇരട്ടിയാകും. കഴിഞ്ഞ മൂന്നു ദിവസമായി മലയോരത്ത് പെയ്ത മഴയിൽ മേഖലയിലെ പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്.
മുട്ടിക്കടവിൽ പുതിയ പാലത്തിന്റെ നിർമാണം ആരംഭിച്ചതോടെ ബദൽമാർഗമായാണ് ഏനാന്തി കടവിൽ പ്രദേശവാസികളുടെ സഹകരണത്തോടെ താൽക്കാലിക പാലം നിർമിച്ചിരുന്നത്. അത്യാവശ്യ സാഹചര്യത്തിൽ ആംബുലൻസ് വരെ കടന്നുപോകുന്ന രീതിയിലായിരുന്നു പാലം. താൽക്കാലിക പാലത്തിലൂടെ പള്ളിക്കുത്തുനിന്നും നിലമ്പൂരിലേക്ക് ഏഴ് കിലോമീറ്റർ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇനി നിലമ്പൂർ ഭാഗത്തേക്ക് യാത്ര ചെയ്യാൻ ചുങ്കത്തറ കൂട്ടപ്പാടി പാലംവഴി 15 കിലോമീറ്ററും പാലേങ്കര കരുളായി പാലംവഴി 17 കിലോമീറ്ററും യാത്രചെയ്യണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..