തേഞ്ഞിപ്പലം
പ്രതിസന്ധി ഘട്ടങ്ങളിൽപോലും രാജ്യത്തിന്റെ ഭാവി കണക്കിലെടുത്തായിരുന്നു ഇ എം എസ് നിലപാടുകൾ സ്വീകരിച്ചതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി അനുസ്‌മരിച്ചു. കലിക്കറ്റ് സർവകലാശാലാ ഇ എം എസ് ചെയർ ഫോർ മാർക്‌സിയൻ സ്‌റ്റഡീസ് ആൻഡ് റിസർച്ച് സംഘടിപ്പിച്ച ഇ എം എസ് അനുസ്‌മരണവും സെമിനാറും ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തകർക്കാൻ ശ്രമിക്കുന്നവർ രാജ്യം ഭരിക്കുമ്പോൾ ഇ എം എസിന്റെ നിലപാടുകൾക്ക് പ്രസക്തിയേറുകയാണ്. ഭരണഘടനയും ജനാധിപത്യമൂല്യങ്ങളും മതനിരപേക്ഷതയും സംരക്ഷിക്കപ്പെടണമെന്ന നിലപാടാണ് എക്കാലത്തും പാർടിയും ഇ എം എസും സ്വീകരിച്ചത്. ഏറ്റവും പരിമിതമായ ജ്ഞാനമുള്ളവർക്കുപോലും മനസ്സിലാക്കാൻ പാകത്തിലാണ് അദ്ദേഹം എഴുതിയിരുന്നത്. കാലത്തിന്റെ മാറ്റം കണക്കിലെടുത്ത് കമ്യൂണിസ്‌റ്റ് മാനിഫെസ്‌റ്റോ പുനർവായന നടത്തണമെന്നും ഇ എം എസ് കരുതി–- എം എ ബേബി പറഞ്ഞു. ചടങ്ങിൽ ഡോ. കെ ടി ഷംസാദ് ഹുസൈൻ അധ്യക്ഷയായി.
ഡോ. നിവേദിത മേനോൻ, ഡോ. എൻ എം സണ്ണി, ജി പി രാമചന്ദ്രൻ, രാജേഷ് എരുമേലി, ഡോ. ലെനിൻ ലാൽ, ഡോ. പി കെ പോക്കർ എന്നിവർ സംസാരിച്ചു. പി അശോകൻ സ്വാഗതവും ടി സബീഷ് നന്ദിയും പറഞ്ഞു. ഇ എം എസിനെക്കുറിച്ചുള്ള ചിത്രങ്ങളുടെ പ്രദർശനവുമുണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..