25 April Thursday

കലിക്കറ്റിന്റെ തിളക്കം *ഇഎംഇഎ കോളേജിനും

സ്വന്തം ലേഖകൻUpdated: Tuesday Jan 18, 2022

കൊണ്ടോട്ടി
കലിക്കറ്റ്‌ സർവകലാശാലാ പുരുഷ ഫുട്‌ബോളിലും വോളിബോളിലും അഖിലേന്ത്യ അന്തർ സർവകലാശാലാ കിരീടംചൂടിയതിന്റെ തിളക്കം കൊണ്ടോട്ടി ഇഎംഇഎ കോളേജിനും. സർവകലാശാലാ ടീമിൽ കോളേജിൽനിന്നുള്ള രണ്ട് താരങ്ങളുണ്ട്‌. മൂന്നാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർഥികളായ അബ്ദുൾ റഷീദും യു കെ നിസാമുദ്ദീനുമാണ് കോളേജിൽനിന്ന്‌ സർവകലാശാലക്കായി കളത്തിലിറങ്ങിയത്‌.  ചാമ്പ്യൻഷിപ്പിൽ നിറഞ്ഞുകളിച്ച ഇരുവരും ടീമിനായി നിർണായക ഗോളും നേടി. ഫൈനലിൽ ജലന്തർ സന്ത് ബാബാ ഭാഗ് സിങ് സർവകലാശാലക്കെതിരെ നിസാമുദ്ദീനാണ്‌ വിജയഗോൾ നേടിയത്‌. പെനാൽറ്റി ബോക്‌സിൽ നിസാമുദ്ദീനെ വീഴ്ത്തിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റിയിലാണ് കലിക്കറ്റിന്റെ രണ്ടാം ഗോൾ പിറന്നത്. നിസാമുദ്ദീൻ രണ്ടാം തവണയാണ് കലിക്കറ്റ് സർവകലാശാലയെ പ്രതിനിധീകരിക്കുന്നത്. റഷീദ് ഇഎംഇഎ കോളേജ് ടീം ക്യാപ്റ്റനാണ്‌. വോളിബോൾ ചാമ്പ്യൻമാരായ സർവകലാശാലാ ടീമിലും ഇഎംഇഎ കോളേജിന്റെ സാന്നിധ്യമുണ്ടായിരുന്നു. മൂന്നാം വർഷ ബിഎ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് വിദ്യാർഥി കെ ദിൽഷൻ ആണ് ടീമിലെ താരം. രണ്ടാം തവണയാണ് ദിൽഷൻ സർവകലാശാലയെ പ്രതിനിധീകരിക്കുന്നത്. കോളേജിലെ പൂർവവിദ്യാർഥികളായ ഫാസിൽ ഫുട്‌ബോൾ ടീമിന്റെ പരിശീലകനും അർജുൻ വോളിബോൾ പരിശീലകനും പി ഷിഹാബുദ്ദീൻ കായിക അധ്യാപകനുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top