നിലമ്പൂർ
കാട്ടിലെ പാഴ്‌മുളം തണ്ടിൽനിന്ന് പാട്ടിന്റെ പാലാഴിയല്ല പകിട്ടേറും ഉപകരണങ്ങൾ വിടരുകയാണ്. നിലമ്പൂർ നമ്പൂരിപൊട്ടിയിലെ തന്റെ വീട്ടിലിരുന്ന് മുളകൊണ്ട് പേന മുതൽ വീട് വരെ നിർമിച്ചുനൽകുകയാണ് വലിയതൊടിക മുഹമ്മദലി.
മുഹമ്മദലിയുടെ വീട്ടിലെ ഫർണിച്ചറെല്ലാം മുളയിൽ തീർത്തതാണ്. എല്ലാം കൈകൊണ്ട് നിർമിച്ചവ. മുഹമ്മദലി ഒന്നും ആരിൽനിന്നും പഠിച്ചതല്ല. മനസ്സിൽ തോന്നിയ ആശയങ്ങൾ പ്രാവർത്തികമാക്കി. നിർമിക്കാൻ ഉദ്ദേശിക്കുന്നതിന്റെ രൂപം മനസ്സിൽ കണ്ട് അതിനനുസരിച്ച് മിനിയേച്ചർ രൂപം ഉണ്ടാക്കും. ഇതിൽ തൃ-പ്തി വന്നാൽ നിർമാണത്തിലേക്ക് കടക്കും. പ്രവാസിയായിരുന്ന മുഹമ്മദലി നാട്ടിൽ തിരിച്ചെത്തിയതോടെ മുള ഉൽപ്പന്ന നിർമാണത്തിലേക്ക് കടക്കുകയായിരുന്നു.
ആദ്യമൊക്കെ നിലമ്പൂരിലെ മലനിരകളിൽനിന്ന് മുളകൾ ശേഖരിച്ചാണ് ഉപകരണങ്ങൾ ഉണ്ടാക്കിയിരുന്നത്. നിർമാണത്തിന് ഉപയോഗിക്കുന്ന ആനമുളകളുടെ ക്ഷാമം നേരിട്ടപ്പോൾ കോഴിക്കോട് ബാംബൂ സെന്ററിൽനിന്ന് മുളകൾ എത്തിച്ചാണ് നിർമാണം നടത്തുന്നത്.
കല്ലൻ മുളകളിൽ ചെറുകിട ഉപകരണങ്ങളും നിർമിക്കും. ട്രീറ്റ് ചെയ്താണ് നിർമാണം. മുളകൾ 24 മണിക്കൂർ ഡീസലിൽ മുക്കിവച്ച് ഉണക്കിയെടുക്കും. ഇതോടെ കീടങ്ങുടെ ശല്യം ഒഴിവാകും. മുള ഫർണിച്ചറിന്റെ ഭാഗങ്ങൾ ബന്ധിപ്പിക്കാൻ തേക്കിൻ തടിയിൽ ഉണ്ടാക്കിയ മരയാണിയാണ് ഉപയോഗിക്കുന്നത്. പേന, ട്രോഫി, ക്ലോക്ക്, ലാംപ് ഷേഡ്, തോക്ക്, മൾട്ടി യൂസ് മുള കസേര (ചേർത്ത് വച്ചാൽ ഈസി ചെയർ, പുറത്തേക്ക് നീട്ടിവച്ചാൽ കസേര, ടീപോയ്), ചെരുപ്പ്, ഗ്രാമഫോൺ, റേഡിയോ അങ്ങനെ നീണ്ട നിരതന്നെയുണ്ട് ഈ കരവിരുതിൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി ഓർഡറുകളാണ് തേടിയെത്തുന്നത്. ഭാര്യ കൗലത്തും മക്കളായ മിഥുലാജ്,മിൻഹാജ്, മിഷ്ബ എന്നിവരും കൂട്ടായുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..