മലപ്പുറം
കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച മുഴുവൻ പ്രതികളെയും അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാർ വെള്ളിയാഴ്‌ച പണിമുടക്കും. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ ഡോക്ടർമാർ ചികിത്സയിൽനിന്ന് മാറിനിൽക്കുമെന്ന് ഐഎംഎ ജില്ലാ ചെയർപേഴ്‌സൺ ഡോ. അശോകവത്സലയും ഡോ. സാമുവൽകോശിയും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആശുപത്രി സംരക്ഷണ നിയമം പരിഷ്‌കരിക്കാനുള്ള സർക്കാർ തീരുമാനത്തെ അസോസിയേഷൻ സ്വാഗതംചെയ്യുന്നു. ഡോക്ടർക്കെതിരെ നടന്ന കൊലപാതക ശ്രമം ഞെട്ടിപ്പിക്കുന്നതാണ്. പ്രതികളിൽ ചിലർമാത്രമേ അറസ്‌റ്റിലായിട്ടുള്ളു. ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം.
ഫാത്തിമ ആശുപത്രി ആക്രമണക്കേസിലെ പ്രതികൾ രക്ഷപ്പെടാനുണ്ടായ സാഹചര്യം അന്വേഷിക്കണം. പ്രതിഷേധ സമരം നടത്തിയ ഡോക്ടർമാർക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കണം. അത്യാഹിത വിഭാഗവും അടിയന്തര ശസ്‌ത്രക്രിയയുമുണ്ടായിരിക്കും. ഡോക്ടർമാരായ വി യു സീതി, സജീവ്കുമാർ, രാഗേഷ് ഗംഗാധരൻ, എ ഇ കമറുദ്ദീൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..