നിലമ്പൂർ
ചുട്ടുപൊള്ളുന്ന മണ്ണിനെ നനയിച്ച് ജില്ലയിൽ വേനൽമഴ. അരമണിക്കൂറിനുള്ളിൽ പിൻവാങ്ങിയെങ്കിലും മഴ എല്ലാവർക്കും ആശ്വാസമായി. നിലമ്പൂരിലും തിരൂർ മേഖലയിലെ വിവിധ പ്രദേശങ്ങളിലും ഇടിമിന്നലോടൂകൂടിയാണ് മഴപെയ്തത്. ബുധൻ വൈകിട്ട് ആറോടെയാണ് മലയോര മേഖലയിൽ മഴയെത്തിയത്. കാളികാവ്, ചോക്കാട്, കരുളായി, ചാലിയാർ, നിലമ്പൂർ, എടക്കര, ചുങ്കത്തറ, വണ്ടൂർ, തിരുവാലി എന്നിവിടങ്ങളിൽ ഭേദപ്പെട്ടരീതിയിൽ മഴ ലഭിച്ചു. കൈപ്പിനി, മണലി, കുറുമ്പലങ്ങോട് എന്നിവിടങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതിബന്ധം തടസ്സപ്പെട്ടു. നിലമ്പൂരിലെ 39.5 ഡിഗ്രി ചൂടിന് മഴ നേരിയ ശമനമായി. മലയോരത്തെ കൃഷിക്കും മഴ അനുകൂലമായി. തിരൂർ ടൗൺ, തൃക്കണ്ടിയൂർ, അന്നാര, തലക്കാട്, തൃപ്രങ്ങോട് തുടങ്ങിയ പ്രദേശങ്ങളിലാണ് തിരൂർ മേഖലയിൽ മഴ ലഭിച്ചത്. മഴയോടൊപ്പമുള്ള ഇടിമിന്നൽ ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..